ഗുവാഹത്തി: അസമിലെ മൂന്ന് ജില്ലകളിൽ നബിദിന റാലിക്ക് വിലക്ക്. റാലിക്കു പുറമെ ഉച്ചഭാഷിണിയും നിരോധിച്ചിട്ടുണ്ട്. അസമിലെ മൂന്ന് ജില്ലകളിലാണ് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
അസമിലെ ബാരക് വാലിയിലുള്ള ജില്ലകളായ കരീംഗഞ്ച്, ഹൈലകണ്ടി, കച്ചാർ എന്നീ ജില്ലകളിലാണ് ഹിമാന്ത ബിശ്വ ശർമ ഭരണകൂടം നബിദിന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ക്രമസമാധാന പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നബിദിന റാലിക്കും ഉച്ചഭാഷിണിക്കുമെല്ലാം വിലക്കേർപ്പെടുത്തിയത്.
മൂന്ന് ജില്ലകളിലും നേരത്തെ പരിപാടിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. അതേസമയം, തുറന്ന മൈതാനത്തോ പള്ളിയിലോ ഈദ്ഗാഹിലോ പരിപാടികൾ നടത്താമെന്ന് കച്ചാർ പൊലീസ് സുപ്രണ്ട് നുമൽ മാഹ്ത്ത അറിയിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായാണ് ലോകമൊട്ടുക്കും മുസ്‌ലിംകൾ മീലാദ് ആഘോഷങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നാണ് ആഘോഷം നടക്കുന്നത്.