തേഞ്ഞിപ്പലം: നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ സാമുദായിക സംവരണത്തെ ബാധിക്കുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് പിഎസ്‌സി ചെയർമാൻ അഡ്വ എം.കെ സക്കീർ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച വിദ്യാർഥികളുമായി മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിഎസ്‌സി ചെയർമാൻ.
നിലവിലെ ഔട്ട് ഓഫ് ടേണിൽ നിന്ന് വ്യത്യസ്തമായി റൊട്ടേഷന്റെ ഭാഗമായി തന്നെ 4 ശതമാനം നടപ്പാക്കണമന്നാണ് സർക്കാരിന് മുന്നിലുള്ള നിർദേശം. ഇത് നടപ്പാക്കുന്ന നിലവിലെ ഏതെങ്കിലും സമുദായത്തിന്റെ അവസരത്തെയാകും ബാധിക്കും. അങ്ങനെയുണ്ടായാൽ അവർ സമരവുമായി രംഗത്തുവരും. അതുകൊണ്ടു തന്നെ സമുദായ സംവരണത്തെ ബാധിക്കാത്ത രീതിയിൽ റൊട്ടേഷൻ തീരുമാനിക്കണം. പുതിയ റൊട്ടേഷൻ തീരുമാനിച്ച് കേരള സർവീസ് ചട്ടങ്ങളിൽ മാറ്റം വരുത്തിയാലേ പിഎസ്‌സിക്ക് നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാൻ കഴിയൂവെന്നും എംകെ സക്കീർ പറഞ്ഞു.
ഭിന്നശേഷി സംവരണത്തിനായി സർക്കാർ കണ്ടെത്തി 49 വകുപ്പുകളിലേക്കുമുള്ള പുതിയ റാങ്ക് ലിസ്റ്റ് വരുമ്പോൾ നാലുശതമാനം സംവരണം നടപ്പാക്കുമെന്നും ഭിന്നശേഷി സംവരണം നഷ്ടപ്പെടില്ലെന്നും പിഎസ്‌സി ചെയ്ർമാൻ വ്യക്തമാക്കി.
ഭിന്നശേഷി സംവരണം തിരശ്ചീനമായി നടപ്പാക്കണമെന്നാണ് നിലവിലുള്ള കോടതി നിർദേശം. ഇത് പ്രകാരം സാമൂഹിക നീതി വകുപ്പ് മുന്നോട്ടു വെച്ച റൊട്ടേഷൻ 1, 26, 51, 76 എന്നതാണ്. ഇതിൽ ഒന്നും 51 ഉം ഓപൺ ക്വാട്ടയാണെങ്കിലും 26, 76 റൊട്ടേഷൻ മുസ്‌ലിം വിഭാഗത്തിന്റേതാണ്.
ഭിന്നശേഷി സംവരണ നിർദേശം നടപ്പാക്കിയാൽ മുസ്‌ലിം വിഭാഗത്തിന്റെ സംവരണം 2 ശതമാനം നഷ്ടമാകും. ഈ സാഹചര്യത്തിലാണ് സാമുദായിക സംവരണം നഷ്ടമാകാത്ത പുതിയ രീതി കണ്ടെത്താൻ സാമൂഹിക നീതി വകുപ്പ് ആലോചിക്കുന്നത്.