മൊഗ്രാൽ: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സ്കൂളുകൾ തുറന്ന് ഒരു മാസത്തിനകം തന്നെ ജില്ലയിൽ വിവിധ സ്കൂളുകളിൽ റാഗിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും കേസുകൾ പോലീസ് സ്റ്റേഷനുകളിലെ ത്താത്തതും, നിയമ നടപടികൾ ഉണ്ടാകാത്തതും പിടിഎ കമ്മിറ്റികളും, അധ്യാപകരും നോക്കുകുത്തികളായതിനാലാണെന്ന് മൊഗ്രാൽ ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു. കലാലയങ്ങളിൽ നടക്കുന്ന റാഗിംഗ് കേസുകളിൽ മേൽ കർശന നടപടി സ്വീകരിക്കാൻ നേരത്തെ കോടതികൾ തന്നെ ഇടപെട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. റാഗിങ് തടയാൻ നിലവിൽ കർശനനിയമങ്ങളുമുണ്ട്. എന്നിട്ടുപോലും സ്കൂളുകളിലും, കോളേജുകളിലും റാഗിങ് തുടരുകയാണ്, ഇതിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് പിടിഎക്കും, അധ്യാപകർക്കും ഒഴിഞ്ഞുമാറാനാവില്ല. റാഗിംഗ് കേസുകൾ സ്കൂളുകളിൽ ഒത്തുതീർപ്പാക്കുന്നതും, റാഗിംഗ് നടത്തിയ വിദ്യാർഥികളെ സംരക്ഷിക്കുന്ന നിലപാടുകളുമാണ് റാഗിംഗ് തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്.
ജില്ലയിൽ റാഗിംഗ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റാഗിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി തന്നെ നേരത്തെ തീരുമാനം എടുത്തിരുന്നതാണ്.
റാഗിങ്ങിന് എതിരെ നിയമ നടപടി സ്വീകരിക്കാത്ത സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയെടുക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ ഈ തീരുമാനവും കടലാസ്സിൽ ഒതുങ്ങിയതായി ദേശീയവേദി യോഗം കുറ്റപ്പെടുത്തി.
റാഗിംഗ് കേസുകളിൽ മേൽ കർശന നടപടിയും, ഇടപെടലുകളും വേണമെന്ന് ദേശീയവേദി യോഗം ആവശ്യപ്പെട്ടു. പ്രവാസിയായിരുന്ന മൊഗ്രാൽ കുത്ത്ബി നഗറിലെ സി എച് അബ്ബാസിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
യോഗത്തിൽ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി കെ ജാഫർ, ഇബ്രാഹിം ഖലീൽ, വിജയകുമാർ, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാർട്ട്, ഗൾഫ് പ്രതിനിധി എൽ ടി മനാഫ്, ദേശീയ വേദി അംഗങ്ങളായ അബ്ദുൽ റഹ്മാൻ അക്ഷയ, എം ജി അബ്ദുൽ ഖാദർ, സുബൈർ റഹ്മത്ത് നഗർ, അഭിനവ് വിജയകുമാർ, മുഹമ്മദ് റയീസ് ബി കെ എന്നിവർ സംബന്ധിച്ചു.
സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.