കണ്ണൂർ: ബി.ജെ.പി ദേശിയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന. കണ്ണൂർ നാറാത്തിലുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ വിജിലൻസ് സംഘം പരിശോധനക്കെത്തിയത്.
2016ൽ യു.ഡി.എഫ് സർക്കാരിന്റെ ഭരണ കാലത്ത് അബ്ദുള്ളക്കുട്ടി കണ്ണൂർ എം.എൽ.എ ആയിരുന്നു സമയത്ത് കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് മ്യൂസിക് ഷോ സംവിധാനം തുടങ്ങിയിരുന്നു. പദ്ധതിയുടെ നിർമാണ കരാർ ഹൈദ്രാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്കായിരുന്നു.
പദ്ധതിയിൽ വൻ അഴിമതി നടന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധനക്കെത്തിയത്. രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
സംസ്ഥാന ഖജനാവില്‍ നിന്നും ഒരു കോടിയോളം രൂപ ചെലവാക്കിയെന്നാണ് പരാതി. ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.