മൊഗ്രാലിന്റെ യശസ്സ് വാനോളമുയർത്തിയഅതുല്യപ്രതിഭ കടന്ന് പോയി ഫെബ്രുവരി അവസാനത്തോടെ ആറാണ്ട് തികയുകാണ്. മൊഗ്രാലിന്റെ ഫുട്ബോൾ ചരിത്രം ചികഞ്ഞെടുക്കുമ്പോൾ ഒരു തരത്തിലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ് പ്രൊഫസർ പി സി എം കുഞ്ഞി.
ഫുട്ബോൾ ഭൂപടത്തിൽ മൊഗ്രാലിന് ദേശീയ തലത്തിൽ തന്നെ പേരും പെരുമയും നേടിയെടുക്കാൻ സാധിച്ചത് നാട്ടുകാർ ‘ചെറിയ പീസിച്ച’ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന ഈ അതുല്യപ്രതിഭയിലൂടെയാ യിരുന്നു. സമസ്ത മേഖലകളിലും കയ്യൊപ്പ് ചാർത്തി കടന്ന്പോയ പി സി എം കുഞ്ഞിയുടെ വിയോഗം സൃഷ്‌ടിച്ച വിടവ് ഇന്നും നികത്താനാവാതെ കിടക്കുന്നു.1941 ഏപ്രിൽ 3 ന് മൊഗ്രാലിൽ ജനിച്ച പി സി എം കുഞ്ഞി കൊല്ലം ടി കെ എം കോളേജിൽ നിന്നാണ് എൻജിനീയറിംഗ് ബിരുദം നേടിയത്. കേരള സർവകലാശാലയിൽ നിന്ന് മൂന്നാം റാങ്കോടെയായിരുന്നു ഈ നേട്ടം. ഈ വേളയിൽ കോളേജ് യൂണിയൻ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.
1968 ൽ കെ ആർ ഇ സി സൂറത്ത് കല്ലിൽ നിന്ന് എൻജിനീയറിങ്ങിൽ തന്നെ ബിരുദാനന്തര ബിരുദം (M Tech) നേടിയ അദ്ദേഹം പിന്നീട് ഇതേ കോളേജിൽ തന്നെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസരംഗത്ത് ഉന്നതിയുടെ പടവുകൾ ഓരോന്നായി കയറുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ കാൽപ്പന്ത് കളിയുടെ ആവേശം അലതല്ലിയിരുന്നു. ഫുട്ബോൾ ഗ്രാമമായ മൊഗ്രാലിൽ ജനിച്ചത് കൊണ്ടാവാം പഠന താല്പര്യത്തോടൊപ്പം ഫുട്ബോൾ ഭ്രമവും അദ്ദേഹത്തെ വിടാതെ പിന്തുടർന്നത്.
ടി കെ എം കോളേജ് ടീമിലെ ആക്രമണ നിരയിലെ കുന്തമുനയായിരുന്ന പി സി എം കുഞ്ഞി 1960-കളിൽ കേരള സർവ്വകലാശാല ടീമിന്റെയും മുൻനിര പോരാളിയായിരുന്നു. മികച്ച പന്തടക്കം കൊണ്ടും ആക്രമണ ശൈലികൊണ്ടും ഫുട്ബോൾ പ്രേമികളുടെ സിരകളെ ത്രസിപ്പിച്ചിരുന്ന അദ്ദേഹം ഈ വേളയിൽ സർവ്വകലാശാല ടീമിന്റെ ക്യാപ്റ്റൻ പദവിയും അലങ്കരിച്ചു.
പ്രതിരോധനിര എത്ര ശക്തമായാലും അതിനെ നെടുകെ പിളർത്തിക്കൊണ്ട് ഉഗ്രൻ ഷോട്ടുകളിലൂടെ ഗോൾ വലയം ചലിപ്പിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ കഴിവായിരുന്നു മൊഗ്രാൽ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നുള്ള ഒരു താരത്തിന് ഈ വലിയ പദവിയിലെത്താൻ സഹായമായത്.
കളി മൈതാനത്ത് ചീറ്റപുലിയെപ്പോലെ മുന്നേറുന്ന കേളി ശൈലികൊണ്ട് ഫുട്ബോൾ പ്രേമികളിൽ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്ന പി സി എം കുഞ്ഞിക്ക് അക്കാലത്ത് ശക്തമായ ഒരു ആരാധക വ്യൂഹത്തെ തന്നെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു.1963ൽ കേരള സംസ്ഥാന ടീമിൽ ഇടം ലഭിച്ച പി സി എം കുഞ്ഞി അതേ വർഷം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കമായ സന്തോഷ് ട്രോഫിയിലും കേരളത്തിന് വേണ്ടി ജയ്സിയണിഞ്ഞു.
സ്വപ്നസാക്ഷാത്കാരമായ ഈ നേട്ടത്തിന് വേദിയായത് മദ്രാസ് നഗരമായിരുന്നു. കേരളത്തിലും കർണാടകയിലുമായി ഈ കാലയളവിൽ ഒരുപോലെ തിളങ്ങിയ ‘കളിക്കളത്തിലെ ഈ ഇന്ദ്രജാലക്കാരന്റെ’ കളി വീക്ഷിക്കാൻ രണ്ട് സംസ്ഥാനങ്ങളിലും അന്ന് നൂറുകണക്കിന് ഫുട്ബോൾ പ്രേമികളായിരുന്നു തടിച്ച്കൂടിയിരുന്നത്.
പിന്നീട് ബിസിനസ്സ് ആവശ്യാർത്ഥം തന്റെ താവളം മംഗലാപുരത്തേക്ക് മാറ്റിയെങ്കിലും ജന്മ നാടിനോടുള്ള കറകളഞ്ഞ സ്നേഹം അദ്ദേഹം മരണം വരെ കാത്തുസൂക്ഷിച്ചു. മൊഗ്രാലിൽ ഒട്ടുമിക്ക പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും. ചെറിയ പീസിച്ച ഇല്ലാതെ മൊഗ്രാലുകാർക്ക് ഒരു പരിപാടിയും ഇല്ലെന്ന് തന്നെ പറയാം.
15 വർഷം മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദിന്റെ പ്രസിഡന്റ് പദവിയും ഒത്തിരി കാലം എസ്സാ സ്കൂൾ ട്രഷറർ പദവിയും അദ്ദേഹം അലങ്കരിച്ചു.വിദ്യാഭ്യാസമേഖലയിലും കായിക മേഖലയിലും വ്യവസായ മേഖലയിലും ഒരുപോലെ മികവ് തെളിയിച്ച ചുരുക്കം ചില പ്രതിഭകളുടെ ഗണത്തിലാണ് പി സി എം കുഞ്ഞി.
ഈ മേഖലകളിലെ സ്തുത്യർഹമായ സേവനത്തിന് കർണാടക സർക്കാറിന്റെതടക്കം വിവിധ സംഘടനകളുടേതായി നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മംഗലാപുരം കാപ്പിരിഗുഡ്ഡ യിലെ അദ്ദേഹത്തിന്റെ വസതിയിലെ സ്വീകരണമുറിയിൽ കുന്ന് കൂടിയിരിക്കുന്ന പതക്കങ്ങളും ഉപഹാരങ്ങളും അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങൾ വിളിച്ചോതുന്നതാണ്.
മംഗലാപുരം ഏനപ്പോയ മെഡിക്കൽ കോളേജിന്റെ ഡയറക്ടർ പദവിയും ഇസ്ലാമിക് അക്കാദമി ഓഫ് എഡ്യൂക്കേഷൻ ചെയർമാൻ പദവിയും മരണം വരെ അദ്ദേഹം വഹിച്ചു.
മംഗലാപുരം സർവ്വകലാശാലയുടെ സെനറ്റ്,സിൻഡിക്കറ്റ് അംഗമായും അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചു.നാട്ടിൽ അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻപി.സി.എം കുഞ്ഞി കാണിച്ചിരുന്ന ശുഷ്കാന്തി എടുത്ത് പറയേണ്ടതാണ്.
തന്റെ ജ്യേഷ്ടനും സുഹൃത്തുമായിരുന്ന പി സി കെ മൊഗ്രാലിലൂടെയാണ് ആദ്യകാലങ്ങളിൽ അദ്ദേഹം സഹായഹസ്തം നീട്ടിയിരുന്നത് . പി സി കെ യുടെ വിയോഗാനന്തരം അദ്ദേഹത്തിന്റെ പുത്രൻ പി സി എം ആസിഫിലൂടെയായിരുന്നു തന്റെ ചാരിറ്റി പ്രവർത്തനം പിസിഎം കുഞ്ഞി നടത്തിയിരുന്നത്.
നിർധനരായ പല രോഗികൾക്കും സൗജന്യ ചികിത്സ ലഭിക്കാനും എൻജിനീയറിങ്, മെഡിക്കൽ പോലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ മൊഗ്രാലിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി പ്രവേശനം ലഭിക്കാനും പി സി എം കുഞ്ഞിയുടെ ഇടപെടലുകൾ കൊണ്ട് സാധ്യമായിട്ടുണ്ട്.മൊഗ്രാലിൽ ഒരു വലിയ സുഹൃത്ത് വലയം അദ്ദേഹം പടുത്തുയർത്തിയിരുന്നു.
പരേതനായ ഹാജി ടി എം കുഞ്ഞി സാഹിബ്, മുൻ ഡിവൈഎസ്പി ടി.സി.എം ഷരീഫ്, ഡോ. മുഹമ്മദ് കുഞ്ഞി, പരേതനായ ടി വി ഫക്രുദ്ദീൻ, ടി വി അബ്ദുൽ ഖാദർ , ഈയിടെ അന്തരിച്ച കുത്തിരിപ്പ് മുഹമ്മദ് തുടങ്ങിയവർ അദ്ദേഹത്തിന്റെ വിശാലമായ സുഹൃത്ത് വലയത്തിലെ പ്രധാന കണ്ണികൾ മാത്രമാണ്.
പിസി ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായിരുന്ന അദ്ദേഹം ബിസിനസ് രംഗത്തും അസൂയാവഹമായ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായി മംഗലാപുരത്തും പരിസരപ്രദേശങ്ങളിലുമായി നിരവധി സ്ഥാപനങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്.
മകൻ പി സി ഹാഷിറിന്റെ മേൽനോട്ടത്തിലാണ് ഇന്ന് ഇവ പ്രവർത്തിച്ചുവരുന്നത്.പിതാവിന്റെ പാത പിന്തുടർന്ന് ഹാഷിറും ഇന്ന് ചാരിറ്റി മേഖലയിൽ സജീവമാണ്.
തിരക്കേറിയ ജീവിതത്തിനിടയിലും സാമൂഹിക പ്രവർത്തന മേഖലയിൽ യുവത്വത്തിന്റെ പ്രസരിപ്പോടെ അടങ്ങാത്ത ആവേശവും പ്രതിബന്ധതയും പുലർത്തിക്കൊണ്ട് മരണംവരെ ഓടിനടക്കാൻ കഴിഞ്ഞുവെന്നതാണ് പീസിച്ചയെ വ്യത്യസ്തനാക്കുന്നത്.
സമൂഹം വിശ്വസിച്ചേൽപിച്ച സർവ്വ പദവികളിലും വെന്നിക്കൊടി പാറിച്ച ചരിത്രം അവശേഷിപ്പിച്ച്,തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ പി സി എം കുഞ്ഞി കാലയവനികക്കുള്ളിൽ മറഞ്ഞ് ആറാണ്ട് തികഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഒളിമങ്ങാത്ത ഓർമകൾ ജന മനസ്സുകളിൽ എന്നും ഇടം പിടിക്കും. ഒപ്പം കാൽപന്ത് കളിക്ക് നൽകിയ സമഗ്രമായ സംഭാവനകളും…എഴുത്ത് : ടി. കെ അൻവർ മൊഗ്രാൽ