മംഗളൂരു: കർണാടകയിൽനിന്ന് കേരളത്തിലേക്ക് ചന്ദനത്തൈലം കടത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി 16 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന മലയാളി അറസ്റ്റിൽ.
കാസർകോട് കൊലമ്പാടി തായൽ വീട്ടിൽ എം.എം. മുഹമ്മദ് റഫീഖിനെയാണ് പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വർഷം മുൻപ് ദക്ഷിണ കന്നഡയിലെ പുത്തൂരിൽനിന്ന് കേരളത്തിലേക്ക് രണ്ടുലിറ്റർ ചന്ദനത്തൈലം കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് റഫീഖ്.
വനംവകുപ്പ് നിയമപ്രകാരം പുത്തൂർ റൂറൽ പോലീസ് അന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയശേഷം വിചാരണയ്ക്ക് ഹാജരാവാതെ ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
പുത്തൂർ ഡിവൈ.എസ്.പി. പി. ഗണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.