ബംഗളൂരു: ഹലാൽ മാംസ ബഹിഷ്കരണ പ്രചാരണത്തിന് പിന്നാലെ ഉൽപന്നങ്ങളിലെ ഹലാൽ മുദ്ര നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിൽ സംഘ്പരിവാർ സംഘടനകൾ.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി), എയർ ഇന്ത്യ, അമുൽഫെഡ് ഡെയറി, മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോർപറേഷൻ (എം.ടി.ഡി.സി) എന്നിവയെ ലക്ഷ്യമിട്ട് ഹിന്ദുജനജാഗ്രതി സമിതിയാണ് പ്രചാരണം ആരംഭിച്ചത്. ഇവർ പുറത്തിറക്കുന്ന ഉൽപന്നങ്ങളിലെ ഹലാൽ മുദ്ര നിരോധിക്കുന്നതുവരെ പ്രചാരണം തുടരുമെന്ന് സംഘടനകൾ അറിയിച്ചു.
ചിക്കൻ ഉൽപന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ധാന്യപ്പൊടി, ചോക്ലറ്റ് ബ്രാൻഡുകൾ എന്നിവ ഹലാൽ ഉൽപന്നങ്ങൾ നൽകുന്നതായി ഇത് സംബന്ധിച്ച പട്ടിക പുറത്തുവിട്ട് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ പറഞ്ഞു. ഇതിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.