കാഞ്ഞങ്ങാട്ട് ജഡ്ജിന്റെ വീട്ടില്‍ മോഷണശ്രമം സ്‌കൂട്ടിയും കമ്പിപ്പാരയും കണ്ടെടുത്തു

Latest പ്രാദേശികം

കാഞ്ഞങ്ങാട്: ജില്ലാ പോക്‌സോ കോടതി ജഡ്ജിൻ്റെ
വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമം ഹോസ്ദുർഗ്
എസ്‌ഐ വി.മാധവന്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ
സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചു.
ബുധനാഴ്ച പുലർച്ചെ ടിബി റോഡ് ജംഗ്ഷനിലെ സ്മൃതിമണ്ഡപത്തില്‍ നിന്നും ശ്രീകൃഷ്ണമന്ദിരം റോഡിലേക്ക് പോകുന്ന റോഡരികിലുള്ള പോക്‌സോ കോടതി ജഡ്ജി സുരേഷിന്റെ വാടകവീട്ടിലാണ് മോഷണശ്രമം നടന്നത്. കാഞ്ഞങ്ങാട്ട് കുപ്രസിദ്ധ മോഷ്ടാക്കന്മാര്‍ കവര്‍ച്ച നടത്താന്‍ സാധ്യതയുള്ളതായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കാന്‍ ഡിവൈഎസ്പി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബലിപെരുന്നാളിന് മുന്നോടിയായി മോഷണത്തിന് സാധ്യതയുണ്ടെന്നായിരുന്നു ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യസന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പലയിടങ്ങളിലായി മഫ്ടിയിലും മറ്റും പോലീസ് ജാഗ്രത പുലര്‍ത്തിയിരുന്നു.
പോക്‌സോ കോടതി ജഡ്ജി സുരേഷ് നാട്ടിലേക്ക് പോയതിനാല്‍ വീട് അടച്ചിട്ടിരുന്നു. രാത്രിയോടെ ജഡ്ജിയുടെ വീട്ടില്‍ ആളനക്കമുള്ളതായി അയല്‍ക്കാര്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ എസ്‌ഐ വി.മാധവന്റെ നേതൃത്വത്തിലുള്ള സംഘം ജഡ്ജിന്റെ വീട് വളഞ്ഞ് അകത്തുകയറുമ്പോഴേക്കും മോഷ്ടാക്കള്‍ ഇരുളിലേക്ക് ഓടിരക്ഷപ്പെട്ടു. കനത്ത മഴയായതിനാല്‍ പോലീസിന് പിന്തുടരാനും കഴിഞ്ഞില്ല. സംഭവസ്ഥലത്തുനിന്നും മോഷ്ടാക്കള്‍ ഉപേക്ഷിച്ച കെ.എല്‍ 60 എല്‍ 1197 നമ്പര്‍ സ്‌കൂട്ടിയും കമ്പിപ്പാരയും ഹെല്‍മറ്റും പോലീസ് കണ്ടെടുത്തു. വീടിന്റെ മുകള്‍ഭാഗത്തെ ഓട്തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മോഷണസാധ്യതയുണ്ടെന്ന് ഡിവൈഎസ്പിക്ക് ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തിയതിനാല്‍ മോഷ്ടാക്കളുടെ ശ്രമങ്ങള്‍ പാളിപ്പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *