മൊഗ്രാലിൽ കടൽക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഇന്നലെ ഈമാൻ റിസോർട്ടിന്റെ ചുറ്റുമതിലും,കഫെ ഷെഡ്ഡും കടലെടുത്തു. തൊട്ടടുത്ത വീടുകൾക്കും വലിയ ഭീഷണിയാണ് നേരിടുന്നത്.
ഒരുമാസം മുമ്പ് ട്ടൗട്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ശക്തമായ മഴയിലും, കടൽക്ഷോഭത്തിലും മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീടുകളിലേക്ക് കടൽ ഇരച്ചു കയറുന്ന അവസ്ഥ വരെ ഉണ്ടായി. ഇപ്പോൾ വീണ്ടും ഉണ്ടായിട്ടുള്ള കടലേറ്റം തീരദേശവാസികളെ ഭയാശങ്കയിലാക്കിയിട്ടുണ്ട്.
വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിന് ശാസ്ത്രീയമായ രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇതു അധികൃതർ ചെവിക്കൊള്ളുന്നില്ലെ ന്നും സന്ദർശനവും, ഫോട്ടോയെടുപ്പും മാത്രമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.