കാഞ്ഞങ്ങാട്: ഷർട്ടിന്റെ ബട്ടൺ ശരിയായി ഇടാത്തതിനെ ചൊല്ലിയുള്ള തർക്കം ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചു. കാസർകോട് മടിക്കൈ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനിദിനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചത്.
റാഗിങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ 15 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഷാനിദ്.
മടിക്കൈ സ്കൂളിൽ ചൊവ്വാഴ്‌ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഷർട്ടിന്റെ ബട്ടൺ ശരിയായി ഇടാത്തത് ചോദ്യം ചെയ്താണ് റാഗിങ് ആരംഭിച്ചത്. പ്ലസ് ടു വിദ്യാർത്ഥികളുടെ ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് ഇവർ ഷാനിദിനെ വളഞ്ഞ് മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ അവശനായ ഷാനിദ് ബോധരഹിതനായി നിലത്ത് വീണു. കൂട്ടം ചേർന്ന് ആക്രമണം നടക്കുന്നത് കണ്ട മറ്റ് വിദ്യാർത്ഥികളാണ് അധ്യാപകരെ വിവരമറിയിച്ചത്. ഉടൻ തന്നെ അധ്യാപകരെത്തി ഷാനിദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
ബല്ലാ കടപ്പുറം സ്വദേശിയായ ഷാനിദ് പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ്. സംഭവത്തിൽ ഷാനിദിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ പരാതി ലഭിച്ച ഹൊസ്‌ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റാഗിങ് ആണെന്ന് വ്യക്തമായതോടെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചത്. സ്കൂൾ അധികൃതരും സംഭവത്തെക്കുറിച്ച് പോലീസിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃത
ർ അറിയിച്ചു.