ഭൂപടത്തില്‍ നിന്നും മായുക ഗാസയോ അതോ ഇസ്രയേലോ? ഇസ്രായേലിനെ ഭൂപടത്തില്‍ നിന്നും ഒഴിവാക്കി ഖത്തര്‍ എയര്‍വേയ്സ്:ഇനി എല്ലാം പലസ്തീൻ ടെറിട്ടറീസ്, ബെല്‍ജിയം ഇസ്രായേലിനെതിരെ പ്രഖ്യാപിച്ചത് കടുത്ത ഉപരോധങ്ങള്‍; ഫലസ്തീനെ അംഗീകരിക്കുമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, കാനഡ,ന്യുസിലാൻഡ്, ഓസ്ട്രിയ, ഉൾപ്പെടെ 132രാജ്യങ്ങൾ, വരാനിരിക്കുന്നത് എന്ത്?

Latest

ഗാസയിലെ യുദ്ധം അതിന്റെ പ്രാദേശിക അതിരുകള്‍ കടന്ന് യൂറോപ്യൻ രാഷ്ട്രീയത്തിന്റെ ചർച്ചകളിലേക്ക് ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്.

 

 

ഗാസയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം കാണണമെന്ന് ലോകരാജ്യങ്ങളില്‍ നിന്ന് സമ്മർദ്ദം വർധിച്ചുവരുന്നതിനിടെ, ബെല്‍ജിയം ഇസ്രയേലിനെതിരെ ഉപരോധം പ്രഖ്യാപിച്ചു. അതോടൊപ്പം, പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നും രാജ്യം വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ആസ്ഥാനം എന്ന നിലയില്‍ ബെല്‍ജിയത്തിന്റെ ഈ നീക്കം ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

 

പിന്നാലെ ഖത്തർ എയർവേയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നല്‍കുന്ന ലോകഭൂപടത്തില്‍ നിന്നും ഇസ്രായേലിനെ വെട്ടി,

 

 

ഇസ്രായേല്‍ എന്ന രാഷ്ട്രം ഖത്തർ എയർവേഴ്സിന്റെ ഭൂപടത്തില്‍ നിന്ന് പൂർണമായും തുടച്ചുനീക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇതെക്കുറിച്ച് ഇസ്രായേല്‍ മാധ്യമായ ദി ടൈംസ് ഓഫ് ഇസ്രായേലില്‍ എഴുതിയ ലേഖനത്തില്‍ മാർക്ക് റിവോ എന്ന ഇസ്രായേല്‍-യുഎസ് അനലിസ്റ്റ് വ്യക്തമാക്കുന്നത്.

ജറുസലേം, ടെല്‍ അവീവ്, ഹൈഫ തുടങ്ങിയ പ്രധാന ഇസ്രായേല്‍ നഗരങ്ങള്‍ക്ക് പകരം “പലസ്തീൻ ടെറിട്ടറീസ്” എന്ന പേര് മാത്രമാണ് ഭൂപടത്തില്‍ കാണാനാകുന്നത്. അതേസമയം റമല്ല, ഗാസ, ഖാൻ യൂനിസ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഈ ഭൂപടം, ഖത്തർ സർക്കാരിന്റെ ആഗോള തന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണോ, അതോ ഒരു സ്വകാര്യ വിമാനക്കമ്ബനിയുടെ ഒറ്റപ്പെട്ട നടപടിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

 

ഇസ്രായേലിനെ അന്താരാഷ്ട്രതലത്തില്‍ അപകീർത്തിപ്പെടുത്താനും ഒടുവില്‍ പൂർണ്ണമായി ഇല്ലാതാക്കാനുമുള്ള ഖത്തറിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഇത്.

 

പലസ്തീൻ അംഗീകാരം: ഒരു ആഗോള നീക്കം

 

ഗാസയിലെ പ്രശ്നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരം കാണുന്നതിന്റെ ഭാഗമായി പലസ്തീനെ അംഗീകരിക്കാനുള്ള നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനം നടക്കുന്ന യു.എൻ. പൊതുസഭയില്‍ പലസ്തീനെ അംഗീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഉള്‍പ്പെടെയുള്ള 132 രാജ്യങ്ങളും പദ്ധതിയിടുന്നുണ്ട്. ഇത് ഇസ്രയേലില്‍ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

 

ഗാസയുമായുള്ള യുദ്ധം ഇസ്രയേലിന് അവസാനിപ്പിക്കേണ്ടി വരുമെന്ന് ട്രമ്പ് പറഞ്ഞു. ഗാസയിലെ യുദ്ധം ജൂതരാഷ്ട്രത്തിനു ദോഷം ചെയ്യും എന്നതില്‍ സംശയമില്ല. ഇസ്രയേല്‍ യുദ്ധത്തില്‍ വിജയിക്കുന്നുണ്ടാവാം. പക്ഷേ, പൊതുവികാരത്തിനു മുന്നില്‍ അവർ വിജയിക്കുന്നില്ല. എല്ലാവർക്കും അറിയാവുന്നതുപോലെ, അത് ഇസ്രയേലിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.’ ട്രംപ് അഭിമുഖത്തില്‍ പറയുന്നു.

 

ബെല്‍ജിയത്തിന്റെ നിലപാട്: മാനുഷിക ദുരന്തത്തിനെതിരെ കർശന നടപടി

 

ബെല്‍ജിയൻ വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് തൻ്റെ X പോസ്റ്റിലൂടെയാണ് രാജ്യത്തിന്റെ ഈ നിർണായക നിലപാട് പ്രഖ്യാപിച്ചത്. “ഗാസയിലെ മാനുഷിക ദുരന്തത്തിന്റെ വെളിച്ചത്തില്‍, ഇസ്രയേല്‍ ഗവണ്‍മെന്റിനു മേല്‍ സമ്മർദ്ദം വർദ്ധിപ്പിക്കാൻ” ബെല്‍ജിയം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് ഇസ്രയേലി ജനങ്ങളെ ശിക്ഷിക്കുന്നതിനു വേണ്ടിയല്ല, മറിച്ച്‌ അവരുടെ സർക്കാർ അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക നിയമങ്ങളെയും ബഹുമാനിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

 

കടക്കൂ പുറത്ത്… അമേരിക്കൻ ഹെജിമണിക്ക് എതിരായ ബിഗ് ബ്ലോക്ക്! പിറവിയെടുക്കുന്ന പുതിയ ലോകം: ഇനി കളി മാറും

 

ഇസ്രയേലിനെതിരെ ബെല്‍ജിയം പ്രഖ്യാപിച്ച ഉപരോധങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:

 

വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നിരോധനം. അന്താരാഷ്ട്ര നിയമമനുസരിച്ച്‌ ഈ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമാണ്.

 

ഈ കുടിയേറ്റ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബെല്‍ജിയൻ പൗരന്മാർക്ക് കോണ്‍സുലാർ സഹായം നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുക.

 

ഇസ്രയേലി കമ്ബനികള്‍ ഉള്‍പ്പെടുന്ന സർക്കാർ സംഭരണങ്ങള്‍ പുനഃപരിശോധിക്കുക.

 

തീവ്ര ഇസ്രയേലി മന്ത്രിമാരും, അക്രമാസക്തരായ കുടിയേറ്റക്കാരും ഉള്‍പ്പെടെയുള്ളവരെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുക.

 

ഇതുകൂടാതെ, ഇസ്രയേലുമായി യൂറോപ്യൻ യൂണിയനുള്ള വ്യാപാര കരാർ താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ ബെല്‍ജിയം സമ്മർദ്ദം ചെലുത്തുമെന്നും പ്രെവോട്ട് പറഞ്ഞു.

 

കഴിഞ്ഞ മാസം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫ്രാൻസിനും ഓസ്‌ട്രേലിയക്കുമെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ രാജ്യങ്ങള്‍ സെമിറ്റിക് വിരുദ്ധതയെ നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് കൂടുതല്‍ ധൈര്യം നല്‍കുമെന്നും അദ്ദേഹം വാദിച്ചു.

 

ഗാസയിലെ യാഥാർത്ഥ്യങ്ങള്‍

 

അതിനിടെ, ഗാസയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. 2023 ഒക്ടോബർ മുതല്‍ 63,500-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികാരികള്‍ കണക്കുകള്‍ പുറത്തുവിട്ടു. ഗാസയിലെ ക്ഷാമത്തെക്കുറിച്ച്‌ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഇസ്രയേല്‍ ഈ റിപ്പോർട്ടുകള്‍ നിഷേധിക്കുകയാണ്. സഹായ വിതരണം അനുവദിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ഹമാസിന്റെ നിയന്ത്രണത്തിലുള്ള വിതരണ കേന്ദ്രങ്ങള്‍ വഴി സഹായം നല്‍കാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

 

ബെല്‍ജിയത്തിന്റെ ഈ നടപടി, ഗാസയിലെ യുദ്ധം പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ പോലും എത്രത്തോളം ഭിന്നത സൃഷ്ടിക്കുന്നു എന്നതിൻ്റെ സൂചനയാണ്. ഇസ്രയേലിന്റെ സൈനിക നടപടികളെ തുടക്കത്തില്‍ പിന്തുണച്ച പല രാജ്യങ്ങളും, ഇപ്പോള്‍ ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ പേരില്‍ തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കാൻ നിർബന്ധിതരാവുകയാണ്. ബെല്‍ജിയത്തിന്റെ ഈ നീക്കം മറ്റ് യൂറോപ്യൻ രാജ്യങ്ങള്‍ക്കും പ്രചോദനമാകാൻ സാധ്യതയുണ്ടോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

Leave a Reply

Your email address will not be published. Required fields are marked *