ഹിജാബ് ഒഴിവാക്കി വിദ്യാർത്ഥിനികളെത്തി; ക്ലാസിൽ വരാതെ ഹർജി നൽകിയ ആറ് പെൺകുട്ടികളും

Latest ഇന്ത്യ

ബം​ഗളൂരു: ക്ലാസ് റൂമുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെ ബുധനാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. ഹിജാബ് ധരിക്കാതെ ചില മുസ്ലിം വിദ്യാർത്ഥിനികൾ ക്ലാസുകളിലെത്തിയപ്പോൾ ചിലർ ക്ലാസുകളിൽ ഹാജരായില്ല.

ഹിജാബ് ധരിക്കാതെ ക്ലാസിലേക്കില്ലെന്നാണ് ഈ വിദ്യാർത്ഥികളുടെ നിലപാട്. കർണാടക ഹൈക്കോടതിയിൽ ഹിജാബ് വിലക്കിനെതിരെ ഹർജി നൽകിയ ആറ് വിദ്യാർത്ഥിനികളും ഉഡുപ്പി ​ഗവ പ്രീ യൂണിവേഴ്സിറ്റി കോളേജിലെത്തിയില്ല.കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം ബുധനാഴ്ച ഉഡുപ്പിയിൽ ഒമ്പതാം ക്ലാസുകളിൽ 30116 വിദ്യാർ‌ത്ഥികൾ ഹാജരായി. പ്ലസ് ടു ക്ലാസുകളിൽ 28270 ഉം.

അതേസമയം ഹിജാബ് വിഷയം മൂലം എത്ര വിദ്യാർത്ഥികൾ ക്ലാസ് മുടക്കി എന്നത് വ്യക്തമല്ല. പക്ഷെ സ്കൂളുകളിലെ അധികൃതർ പറയുന്നത് പ്രകാരം നിരവധി വിദ്യാർത്ഥിനികൾ കോടതി വിധി മൂലം ക്ലാസിൽ വരാതായിട്ടുണ്ട്.അതേസമയം ഹിജാബ് വിലക്ക് മൂലം പഠനം മുടക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കി സ്കൂളിലെത്തിയ വിദ്യാർത്ഥിനികളുമുണ്ട്.

ഉഡുപ്പിയിലെ എംജിഎം കോളേജ് വിദ്യാർത്ഥിനിയായ സന കൗസർ ഹിജാബ് ധരിക്കാതെയാണ് ക്ലാസിലെത്തിയത്. മൂന്ന് വർഷമായി ഹിജാബ് ധരിക്കുന്ന താൻ കോടതി വിധി മൂലം ഹിജാബ് ഒഴിവാക്കുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

”എനിക്ക് മറ്റൊരു ഓപ്ഷൻ ഇല്ല. എനിക്ക് പഠനം തുടരണം. ഹിജാബില്ലാതെ ഞാൻ സഹപാഠികളോടൊപ്പം ഇരുന്നപ്പോൾ ഒരു ഹിന്ദു കുട്ടി എന്റെയടുത്ത് നീ ഞങ്ങളിലൊരാളാണ് എന്ന് പറഞ്ഞു,” സന പറഞ്ഞു. തന്റെ അറിവിൽ നിരവധി വിദ്യാർത്ഥിനികൾ ഹിജാബ് വിലക്ക് മൂലം പഠനം അവസാനിപ്പിച്ചെന്നും സന പറഞ്ഞു.

യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ തള്ളിയത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *