ഹൈദരാബാദ്: വെറുമൊരു വിനോദ പ്ലാറ്റ്ഫോം മാത്രമല്ല സോഷ്യല്‍ മീഡിയ. എല്ലാ മേഖലകളിൽ നിന്നുമുള്ള ബിസിനസുകളെ സഹായിക്കുന്ന ശക്തമായ ഒരു വിപണന മാധ്യമമായി അതിന്നു മാറിയിരിക്കുന്നു. വ്ലോഗര്‍മാരും ഇന്‍ഫ്ലുവന്‍സര്‍മാരും ചില പ്രത്യേക ബ്രാന്‍ഡുകളെ കേന്ദ്രീകരിച്ച് വീഡിയോകള്‍ ഇറക്കുന്നത് നാം കണ്ടിട്ടുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലൂടെ സ്വന്തം കുടുംബത്തിന്‍റെ ഭാവി തന്നെ മാറ്റിമറിച്ചിരിക്കുകയാണ് മുഹമ്മദ് അദ്നാന്‍ എന്ന കൊച്ചുമിടുക്കന്‍.വർഷങ്ങളായി ഹൈദരാബാദിലെ മോത്തിനഗറില്‍ തട്ടുകട കച്ചവടം നടത്തിവരുകയായിരുന്നു അദ്നാന്‍റെ പിതാവ്.
‘അൽഹംദുലില്ലാഹ് ചിക്കൻ ഹലീം സ്റ്റാൾ’ എന്നാണ് കടയുടെ പേര്. ഇവരുടെ കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗം ഈ കടയാണ്.കടയില്‍ കച്ചവടം കുറഞ്ഞപ്പോള്‍ അദ്നാന്‍ തട്ടുകടയെക്കുറിച്ച് ഒരു വീഡിയോ ചെയ്തു. ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ വീഡിയോ ട്വിറ്ററില്‍ ചെയ്തതോടെ സംഭവം വൈറലാവുകയും ചെയ്തു.
ഇപ്പോള്‍ കടയിലേക്ക് ആളുകളുടെ പ്രവാഹമാണ്. വരുമാനം നാലിരട്ടിയാവുകയും ചെയ്തു.പിതാവിന്‍റെ കടയിലെ സ്പെഷ്യലായ ഹലീം ചിക്കനെക്കുറിച്ചും അതില്‍ ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ചുമാണ് അദ്നാന്‍ വീഡിയോയില്‍ വിവരിക്കുന്നത്. അദ്നാന്‍റെ നിഷ്ക്കളങ്കമായ സംസാരം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്.
കുട്ടിയായിട്ടും പിതാവിന്‍റെ ബുദ്ധിമുട്ടി മനസിലാക്കിയ അദ്നാന്‍റെ മനസിനെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. നിരവധി പേര്‍ കടയുടെ കൃത്യമായ സ്ഥലവും ചോദിക്കുന്നുണ്ട്.