കാസറഗോഡ് നിന്നടക്കം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ പറ്റിച്ച് മുങ്ങിയ,തളിപ്പറമ്പ് സ്വദേശിയായ തട്ടിപ്പുവീരന്‍ ധര്‍മ്മേന്ദ്ര ഷാജി പിടിയിൽ

Latest കേരളം

ചാലക്കുടി: 13 വര്‍ഷമായി ഒളിവില്‍ കഴിയുന്ന, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ‘ ധര്‍മ്മേന്ദ്ര ഷാജി ‘ എന്നറിയപ്പെടുന്ന കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി നടയ്ക്കല്‍ വീട്ടില്‍ ഷാജി ജോര്‍ജ്ജ് (48) ആണ് അറസ്റ്റിലായത്.
2008 ല്‍ വെസ്റ്റ് കൊരട്ടി സ്വദേശിനി സി.ഡി.എസ് ഭാരവാഹിയായിരുന്ന സിമി, കൊരട്ടി ചിറ്റാരിക്കല്‍ സ്വദേശിനി സുശീല എന്നിവരടക്കം നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് പതിമൂന്ന് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വിവിധ ഗ്രാമപഞ്ചായത്തുകളിലെ വനിതാ സഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീ ഭാരവാഹികളെ കണ്ടെത്തി പ്ലാസ്റ്റിക്ക് ക്യാരി ബാഗും, മറ്റ് പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിനുള്ള കമ്ബനി തുടങ്ങുന്നതിന് മെഷീനറികള്‍ ഇറക്കുമതി ചെയ്തു തരാമെന്ന് പ്രലോഭിപ്പിച്ച്‌ പ്രതി പണം തട്ടിയെടുക്കുകയായിരുന്നു.
നോര്‍ത്ത് ചാലക്കുടിയില്‍ ഇയാള്‍ തട്ടിപ്പിനായി ഓഫീസും പ്രവര്‍ത്തിപ്പിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ പ്രതി സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ തട്ടിപ്പിനായി ഓഫീസുകള്‍ തുറന്നിരുന്നു. തളിപ്പറമ്ബ് , കൊരട്ടി , ചാലക്കുടി , എറണാകുളം, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും മറ്റും വിവിധ തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചപ്പോള്‍ ഇയാള്‍ ഡല്‍ഹിയിലേക്ക് കടക്കുകയും, എട്ടോളം വര്‍ഷത്തോളം ധര്‍മ്മേന്ദ്ര ഷാജി എന്ന പേരില്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നതായും പൊലീസ്​ പറഞ്ഞു.
ബിരുദാനന്തര ബിരുദധാരിയായ ഇയാള്‍ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യും. ആരേയും വലയില്‍ പെടുത്തുന്ന വാക് സാമര്‍ത്ഥ്യവും പ്രതിക്കുണ്ട്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവി ജി.പൂങ്കുഴലി യുടെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ ഓഗസ്റ്റ് എന്ന പ്രത്യേക പരിശോധനയിലാണ് പിടിയിലായത്. ചാലക്കുടി ഡി.വൈ.എസ്സ്.പി സി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ആലുവക്കു സമീപം കടുങ്ങല്ലൂരിലെ ഫാം ഹൗസില്‍ നിന്നാണ്​ പിടികൂടിയത്.
പൊലീസിനെ കണ്ട പ്രതി ഫാം ഹൗസിന് സമീപമുള്ള പുഴയിലേക്ക് ചാടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന്​ കീഴടക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തില്‍ കൊരട്ടി എച്ച്‌.എസ്.ഒ. ബി.കെ.അരുണ്‍, എസ്.ഐ.മാരായ സി.കെ. സുരേഷ്, സി.ഒ.ജോഷി, സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ മുരുകേഷ് കടവത്ത് , സീനിയര്‍ സി.പി ഒ മാരായ ജിബിന്‍ വര്‍ഗ്ഗീസ്, രഞ്ജിത്ത് വി.ആര്‍, സജീഷ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *