തളങ്കരയിലെ കൊലപാതകം: കത്തിയും വസ്ത്രവും കണ്ടെത്തി; പ്രതിയെ റിമാണ്ട് ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ബി. സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കോൺക്രീറ്റ് കട്ടിംഗ് തൊഴിലാളി തിരുവനന്തപുരം മരത്തിക്കുന്ന് സ്വദേശി എസ്. നസീറി(38)നെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

കൊലപാതകം നടന്ന രീതിയെ കുറിച്ച് നസീർ പൊലീസിനോട് വിവരിച്ചു.

കൊലക്ക് ഉപയോഗിച്ച കത്തിയും പ്രതി ഉപയോഗിച്ച വസ്ത്രവും പൊലീസ് കണ്ടെത്തി.

ക്വാർട്ടേഴ്‌സിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കവും പകയുമാണ് കൊലയിൽ കലാശിച്ചത്.

ഞായറാഴ്ച രാത്രി മദ്യപിച്ച ശേഷം ഉണ്ടായ വാക്തർക്കത്തിനിടെ നസീർ സജിത്തിനെ കുത്തുകയായിരുന്നു.

കുത്തേറ്റ് സജിത് ഓടിയപ്പോൾ നസീർ പിടിക്കാനായി പിന്നാലെ ഓടി.

എന്നാൽ സജിത് സമീപത്തെ മൈതാനത്ത് കമിഴ്ന്നു വീഴുകയായിരുന്നു.

വയറിന്റെ വലതു ഭാഗത്ത് കുത്തേറ്റ 7.5 സെ.മി. നീളത്തിലുള്ള മുറിവിൽ നിന്ന് രക്തം വാർന്നാണ് സജിത് മരിച്ചത്.

കുത്തിയ ശേഷം കത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്നുവെന്നാണ് നസീർ പൊലീസിനോട് പറഞ്ഞത്.

പിന്നീട് മുറിയിൽ എത്തി വസ്ത്രം മാറി രക്ഷപ്പെടുകയായിരുന്നു.

മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയ നസീറിനെ കുമ്പളയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *