ബെംഗളൂരു: ടിപ്പു സുൽത്താന്റെ ‘മൈസൂർ കടുവ’ എന്ന വിശേഷണം ഒഴിവാക്കി പാഠപുസ്തകം പരിഷ്ക്കരിക്കാനുളള നീക്കവുമായി കർണാടക സർക്കാർ. പുതിയ അധ്യയന വർഷം മുതൽ പരിഷ്കരിച്ച പാഠഭാഗങ്ങൾ നിലവിൽ വന്നേക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തു വന്നു.
വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പുതിയ പാഠപുസ്തകത്തിൽ ടിപ്പുവിന്റെ ചരിത്രം വിശദീകരിക്കുന്ന ചെറിയൊരു ഭാഗം മാത്രം നിലനിർത്താനാണ് സർക്കാർ നീക്കം.എന്നാൽ ടിപ്പുവിനെ പാഠഭാഗങ്ങളിൽ നിന്നും ഒഴിവാക്കാൻ ബിജെപി സർക്കാരിനു പദ്ധതിയില്ലെന്നു കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
ടിപ്പുവിനെ ‘മൈസൂർ കടുവ’ എന്ന വിശേഷിപ്പിക്കുന്നതിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് നിലനിർത്തും. എന്നാൽ ടിപ്പുവിനെ കുറിച്ച് ‘ഭാവനയുടെ’ അടിസ്ഥാനത്തിലുളള പരാമർശങ്ങൾ നീക്കം ചെയ്യും. ആരുടെയെങ്കിലും ഭാവനകൾ അല്ല മറിച്ച് യഥാർഥ ചരിത്രമാണ് കുട്ടികൾ പഠിക്കേണ്ടത്. അതിനാലാണ് ടിപ്പുവിനെ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ബി സി നാഗേഷ് പറഞ്ഞു. ചരിത്രപരമായ തെളിവുകൾ ഉള്ള സംഭവങ്ങളോ മറ്റുകാര്യങ്ങളോ ഒഴിവാക്കില്ലെന്നാണു കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
എഴുത്തുകാരനും വലതുപക്ഷ ചിന്തകനുമായ രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള അവലോകന സമിതി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ മാറ്റം വരുത്തണമെന്ന് ശുപാർശ ചെയ്തത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
ആറ് മുതൽ 10 വരെയുളള ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്. ചക്രതീർത്ഥയുടെ നിയമനം വിദ്യാഭ്യാസത്തെ “കാവിവൽക്കരിക്കാനുള്ള” ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടിയ ടിപ്പു സുൽത്താനെതിരെ വർഷങ്ങളായി ഹിന്ദു വലതുപക്ഷ സംഘടനകൾ കടുത്ത വിമർശനങ്ങളാണ് ഉയർത്തുന്നത്. മതപരിവർത്തനം നടത്തി ഹിന്ദുക്കളെ കൊന്നൊടുക്കിയ വ്യക്തിയാണ് ടിപ്പു സുൽത്താൻ എന്നാണ് ഹിന്ദു വലതുപക്ഷ സംഘടനകളുടെ വാദം.
മുൻ കോൺഗ്രസ് സർക്കാർ 2015ൽ തുടക്കമിട്ട ടിപ്പു സുൽത്താന്റെ ജന്മദിന ആഘോഷങ്ങൾ 2019ൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെ അവസാനിപ്പിച്ചു. 2020 ജൂലൈയിൽ, കോവിഡ് മൂലം 7-ാം ക്ലാസിലെ പാഠ്യപദ്ധതിയുടെ 30% വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കുകയും ഇതിന്റെ ഫലമായി ടിപ്പു സുൽത്താനെക്കുറിച്ചുള്ള ഒരു അധ്യായം സർക്കാർ ഉപേക്ഷിക്കുകയും ചെയ്തു.
600 വർഷം രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രവിശ്യകൾ ഭരിച്ച അഹം രാജവംശം, കശ്മീർ ചരിത്രം തുടങ്ങിയവ സിലബസിൽ ഉൾപ്പെടുത്താനും സമിതി നിർദേശിച്ചിട്ടുണ്ട്.