ദോഹ: 2022 ഫുട്ബോൾ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം പ്രഖ്യാപിച്ച് ഫിഫ. ബ്രസീലിന്റെ സൂപ്പർതാരം റിച്ചാർലിസൺ നേടിയ ഗോളാണ് ടൂർണമെന്റിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തിരിക്കുന്നത്. സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് റിച്ചാർലിസണിന്റെ അത്ഭുത ഗോൾ പിറന്നത്.
വോട്ടെടുപ്പിലൂടെയാണ് റിച്ചാർലിസൺ പുരസ്കാര ജേതാവായത്. സെർബിയയ്ക്കെതിരായ മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയറിന്റെ പാസ് സ്വീകരിച്ച റിച്ചാർലിസൺ അതിമനോഹരമായ ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. മത്സരത്തിൽ ബ്രസീൽ 2-0 ന് വിജയിക്കുകയും ചെയ്തു.
25 കാരനായ റിച്ചാർലിസൺ ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിന്റെ താരമാണ് റിച്ചാർലിസൺ. ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യയാണ് ബ്രസീലിനെ തകർത്തത്.