കാസർകോട്: മത്സരിക്കാതിരിക്കാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മഞ്ചേശ്വരത്തെ അപരന്‍റെ വെളിപ്പെടുത്തൽ. സ്ഥാനാർഥിയായി പത്രിക നൽകിയശേഷം പിൻവലിച്ച കെ. സുന്ദരയാണ് പിന്മാറാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
15 ലക്ഷമാണ് ചോദിച്ചത്. എന്നാൽ രണ്ടുലക്ഷവും സ്മാർട്ട്ഫോണും പ്രദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തിക്കുകയായിരുന്നുവെന്നു. കൂടാതെ വീടും വാഗ്ദാനം ചെയ്തു. ജയിച്ചുകഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര പറയുന്നു.
എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ സി.െക. ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്ന ജെ.ആർ.പി ട്രഷററർ പ്രസീതയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ സംഭവം.
ബി.എസ്.പി സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങിയ സുന്ദര പത്രിക പിന്നീട് പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്‍റെ തലേദിവസം ഇയാളെ കാണാനില്ലെന്ന പരാതിയുമായി ബി.എസ്.പി ജില്ല നേതൃത്വം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ബി.ജെ.പിയുടെ മഞ്ചേശ്വരത്തെ ഓഫിസിലെത്തി സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.