കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തുചെന്നതിനാലാണെന്ന് അന്തിമ റിപ്പോർട്ട്. രാസപരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് വ്യക്തമായി. ജനുവരി ഏഴിനാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചികത്സയ്ക്കിടെ അഞ്ജുശ്രീ പാർവതി മരിച്ചത്.
ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചശേഷമുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചത്.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നടത്തിയ മൃതദേഹപരിശോധനയിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
വീട്ടിൽനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും മൊബൈൽഫോണിലെ തിരച്ചിൽരേഖകളും അടിസ്ഥാനമാക്കി അഞ്ജുശ്രീയുടെത് ആത്മഹത്യയാണെന്ന നിഗമനത്തിൽ പോലീസെത്തിയിരുന്നു. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് അന്വേഷണം തുടരുന്നുണ്ട്.