‘ഡോക്ടറാകാൻ’ ചെലവ് 2500 രൂപ; സ്റ്റെതസ്കോപ്പുമായി ചികിത്സിക്കാനെത്തിയ യുവതി പിടിയിൽ

Latest കേരളം പ്രാദേശികം

തൃശൂര്‍ (Thrissur) നെടുപുഴയില്‍ (Nedupuzha) വ്യാജ വനിതാ ഡോക്ടര്‍ (Fake Doctor)അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് (Jayalalitha) പിടികൂടിയത്.

സംഭവം ഇങ്ങനെ.

വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് 43 കാരിയായ യുവതി എത്തിയത്. ഡോക്ടറുടെ വെള്ള കോട്ടും കഴുത്തില്‍ സ്റ്റെതസ്കോപ്പും ധരിച്ചിരുന്നു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കസേരയില്‍ ഇരുന്നശേഷം രോഗികളുണ്ടെങ്കില്‍ അകത്തേയ്ക്കു വിടാനായിരുന്നു നിര്‍ദ്ദേശം..

.പുതിയ ഡോക്ടര്‍ ചുമതയേല്‍ക്കുന്ന അറിയിപ്പൊന്നും മേലുദ്യോഗസ്ഥര്‍ തരാത്തതിനാൽ ജീവനക്കാർക്ക് സംശയം തോന്നി. ജീവനക്കാര്‍ തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ ‘ഞാന്‍ ഡോക്ടറാണ്’ എന്ന ഒറ്റ ഉത്തരം മാത്രം..

സംശയം തോന്നിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഉടനെ തൃശൂര്‍ എ സി പി വി.കെ.രാജുവിനെ വിളിച്ചു. പൊലീസ് സംഘം ഉടനെ പാഞ്ഞെത്തി.

പൊലീസ് യുവതിയോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

ഏത് മെഡിക്കല്‍ കോളജിലാണ് പഠിച്ചതെന്ന് ചോദിച്ചപ്പോഴും മറുപടിയില്ല. വ്യാജനാണെന്ന് സംശയം തോന്നിയതോടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

2500 രൂപ മാത്രമാണ് ജയലളിതയ്ക്ക് ഡോക്ടറാകാൻ ചെലവ് വന്നുള്ളൂ. സെറ്റെതസ്കോപ്പും വെള്ള കോട്ടും വാങ്ങാന് ഈ പണം ചെലവിട്ടത്.

ഡോക്ടറായി രോഗിയെ പരിചരിച്ച് പണം തട്ടുകയായിരുന്നു ഉദ്ദേശ്യത്തോടെ ഒരാഴ്ച മുൻപാണ് ഇവ വാങ്ങിയത്. ആദ്യ വിവാഹത്തില്‍ ഇരുപതു വയസുള്ള മകനുണ്ട്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. നിലവില്‍ മറ്റൊരാള്‍ക്കൊപ്പമാണ് താമസം.

ആള്‍മാറാട്ടം നടത്തിയതിനും വ്യാജ ഡോക്ടര്‍ ചമഞ്ഞതിനും ജയലളിതയ്ക്കെതിരെ നെടുപുഴ പൊലീസ് കേസെടുത്തു. ഇരിങ്ങാലക്കുട വനിത ജയിലിലേക്ക് രാണ്ടാഴ്ചത്തേയ്ക്കു കോടതി റിമാന്‍ഡ് ചെയ്തു.

നേരത്തെ, ഹോം നഴ്സായി ജോലി ചെയ്തിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹോം നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പുതിയ വഴിയായിരുന്നു ഈ ഡോക്ടര്‍ വേഷം.

Leave a Reply

Your email address will not be published. Required fields are marked *