തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും പശു രാഷ്ട്രീയം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
പശു അമ്മയാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
വാരണാസിയിൽ ക്ഷീരോൽപ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് െപാതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം പശുവിനെ കുറിച്ച് വാചാലനായത്.
‘ഇവിടെ ചിലർ പശുവിനെയും ചാണകത്തെയും കുറിച്ച് പറയുന്നത് പാപമായി കാണുന്നു. ചിലർക്ക് പശു പാപമായിരിക്കാം. എന്നാൽ നമുക്ക് അങ്ങനെയല്ല. നമുക്ക് പശു അമ്മയാണ്.
രാജ്യത്തെ ഏട്ടു കോടിയിലേറെ ജനങ്ങൾ മൃഗപരിപാലനത്തിലൂടെയാണ് ജീവിക്കുന്നതെന്ന കാര്യം ചിലർ മറക്കുന്നു.’ മോദി പറയുന്നു.
രാജ്യത്തെ ക്ഷീരോൽപ്പാദന രംഗത്തെ ശക്തിപ്പെടുത്താൻ കൂടുതൽ ശ്രദ്ധ കേന്ദ്രസർക്കാർ പുലർത്തുമെന്നും അദ്ദേഹം കർഷകർക്ക് ഉറപ്പുനൽകി.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്.
ഇതിൽ യുപിയിൽ മോദി നേരിട്ട് കളത്തിലിറങ്ങിയാണ് പ്രചാരണം ശക്തമാക്കുന്നത്.
കർഷകപ്രതിഷേധവും ഇന്ധനവില വർധനവും അടക്കമുള്ള കാര്യങ്ങൾ ബിജെപിയുടെ സീറ്റെണ്ണം കുറയ്ക്കുമെന്ന് മുൻപ് പുറത്ത് വന്ന സർവേകൾ പ്രവചിച്ചിരുന്നു.
ഇതിന് പിന്നാലെ കർഷക നിയമങ്ങൾ പിൻവലിച്ചും ഇന്ധനവില കുറച്ചും ജനരോഷം തണുപ്പിക്കാൻ കേന്ദ്രസർക്കാർ തയാറായിരുന്നു.