സ്വർണമാല കവർന്ന പ്രതിയെ കണ്ടെത്താൻ നിരീക്ഷണം നടത്തിയത് 150 കിലോമീറ്ററോളം, പരിശോധിച്ചത് 60 സിസിടിവി

Latest ഇന്ത്യ കേരളം പ്രാദേശികം

തൃക്കരിപ്പൂർ∙ സ്കൂട്ടറിൽ സഞ്ചരിച്ചു വയോധികയുടെ ഒന്നര പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ പ്രതിയെ മട്ടന്നൂർ പൊലീസ് പിടികൂടി. ബാർബർ ഷോപ്പ് നടത്തുന്ന തൃക്കരിപ്പൂർ ചന്തേര പൊയങ്കരയിലെ എസ്.രാമചന്ദ്രനെ(29)യാണ് മട്ടന്നൂർ സിഐ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23ന് ഉരുവച്ചാലിൽ റോഡിലൂടെ നടന്നു പോകവെയാണ് 70 വയസുകാരിയായ വീട്ടമ്മയുടെ കഴുത്തിലെ ഒന്നര പവന്റെ മാല പൊട്ടിച്ചു രക്ഷപ്പെട്ടത്. പ്രതികളിലൊരാളെയാണ് അന്വേഷണ സംഘം പിടികൂടിയത്.

ഉരുവച്ചാലിൽ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകവേ പഴശ്ശി വയൽ സ്കൂൾ വളവിൽ വച്ചാണ് സ്കൂട്ടറിൽ എത്തിയവർ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. വീട്ടമ്മയുടെ ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. പിടിച്ചു പറിക്കാനെത്തിയ സ്കൂട്ടർ ഉരുവച്ചാൽ ഭാഗത്തേക്കു പോയതിന്റെ നിഗമനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചു അന്വേഷണം ആരംഭിക്കുകയായിരുന്നു.

സിഐയുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ജയദേവൻ, സിജു കൊയിലത്ത്, രാജീവൻ മക്രേരി, ഉമേഷ് എന്നിവർ അടങ്ങുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പ്രതികൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. മോഷണത്തിനെത്തിയ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. വ്യാജ നമ്പർ ഉപയോഗിച്ചാണ് സ്കൂട്ടറിൽ മോഷണം നടത്താനെത്തിയത്.

പെരുമ്പ പാലത്തിനു സമീപം വച്ചു സ്കൂട്ടറിന്റെ നമ്പർ മാറ്റുകയും മോഷണം നടത്തിയ ശേഷം മാടായി പാറയിൽ വ്യാജ നമ്പർ മാറ്റുകയും ചെയ്തുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്വർണം പയ്യന്നൂരിലെ ഒരു സ്ഥാപനത്തിൽ പണയം വച്ചതായും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. ചൊക്ലി, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു.

∙ പരിശോധിച്ചത് 60 സിസിടിവി ക്യാമറകൾ

സ്വർണ മാല കവർന്നു രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ പൊലീസ് പരിശോധിച്ചത് 60 സിസിടിവി ക്യാമറകൾ. പ്രതികൾ സഞ്ചരിച്ചതായി സംശയമുള്ള വഴിയേ 150 കിലോമീറ്ററോളം നിരീക്ഷണം നടത്തിയാണ് തെളിവ് കണ്ടെത്തിയത്. ഉരുവച്ചാൽ മുതൽ തളിപ്പറമ്പ് വരെ റോഡിലെ ദൃശ്യം ലഭിക്കുന്ന ക്യാമറകൾ പൊലീസ് സംഘം പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *