തളങ്കര: കാണാതായവയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലചന്ദ്രൻ (57) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തളങ്കര ഹാർബറിലാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ പൊലീസും കാസർകോട് ടൗൺ പൊലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ജുലൈ ഒന്നിന് ഉച്ചയോടെ മഴവെള്ളത്തിൽ ഒഴുകിയെത്തിയ തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാലചന്ദ്രൻ കുണ്ടൂച്ചി മുളങ്കോട് പാറക്കടവിലെ തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് ദിവസമായി കുറ്റിക്കോൽ, കാസർകോട്, കാഞ്ഞങ്ങാട് നിലയങ്ങളിലെ അഗ്നിശമന രക്ഷാസേന തിരച്ചിൽ നടത്തി വരികയായിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.
മകൻ വിപിനൊപ്പമായിരുന്നു തേങ്ങ പിടിച്ചെടുക്കാനെത്തിയത്. ഇതിനിടയിൽ ബാലചന്ദ്രൻ കാൽ വഴുതി ചാലിൽ പെടുകയായിരുന്നു. ചാൽ ഒഴുകിയെത്തുന്ന പഴസ്വിനിപ്പുഴയിലെ ചമ്പിലാകെ ഭാഗത്തടക്കം തിരച്ചിൽ നടത്തി വന്നിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച ഉച്ചയോടെ തളങ്കര ഹാർബറിൽ കണ്ടെത്തിയത്.