കുമ്പള: ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ്. 2021-26 കാലയളവിലേക്ക് പഞ്ചായത്തിലേക്ക് പതിനാലാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൊഗ്ഗുവിനെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയത്.
ബി.എം.എസ് പ്രവർത്തകൻ വിനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിച്ചുവരുകയാണ് കൊഗ്ഗു. ശിക്ഷ കാലാവധിയായ നാലു വർഷം പൂർത്തിയാക്കിയതിനുശേഷം ആറു കൊല്ലത്തേക്കുകൂടി അയോഗ്യത ബാധകമായിരിക്കും.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം ടിക്കറ്റിൽ മത്സരിച്ചുജയിച്ച ഇയാൾ ബി.ജെ.പിയുടെ സഹായത്തോടെ സ്ഥിരം സമിതി അധ്യക്ഷനായത് വിവാദമായിരുന്നു. പിന്നീട് കേസിൽ കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്ന് കൊഗ്ഗുവിന് സ്ഥിരം സമിതി അധ്യക്ഷ പദവി രാജിവെക്കേണ്ടി വന്നു.
കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ച് ശിക്ഷ ഒഴിവായിക്കിട്ടാൻ ശ്രമം നടത്തിയെങ്കിലും ഏഴുവർഷം തടവ് നാലുകൊല്ലമായി ചുരുങ്ങുക മാത്രമാണുണ്ടായത്. ഇതേത്തുടർന്ന് ദിവസങ്ങൾക്കുമുമ്പ് കൊഗ്ഗു പഞ്ചായത്ത് അംഗത്വം രാജിവെച്ചിരുന്നു. കമീഷൻ അയോഗ്യനാക്കിയതോടെ പത്തു വർഷത്തേക്ക് ഇയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയില്ല.