സാമ്പത്തിക രംഗത്ത് കനത്ത ആഘാതമേല്പിച്ച കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടെ സാധാരണക്കാരുടെ നടുവൊടിച്ച് കോഴി വില കുത്തനെ കൂടുന്നു. കോഴിക്ക് കിലോ 150-160 രൂപയും ഇറച്ചിക്ക് 220-240 രൂപയുമാണ് വില.
ബലിപെരുന്നാള്‍ കൂടി വരുന്നതോടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൊത്ത വിതരണക്കാര്‍ക്കുതന്നെ കിലോക്ക് 124 രൂപക്കാണ് കോഴി കിട്ടുന്നത്. ഇത് വാഹനങ്ങളില്‍ കടകളിലെത്തിക്കുമ്പോൾ 135 രൂപ വരെയാവും. ഇന്ധന വിലയും കൂലിയും കഴിച്ച് തുച്ഛമായ തുകയാണ് അവര്‍ക്ക് ലഭിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് വില കുത്തനെ കൂടിയത്. കോഴിയുടെ ഉല്പാദനം കുറഞ്ഞതും തീറ്റക്ക് കുത്തനെ വില കൂട്ടിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിതരണക്കാര്‍ പറയുന്നത്. കോവിഡ് മൂലം തമിഴ്നാട്ടില്‍ പല ഫാമുകളും അടച്ചിട്ടതും കേരളത്തിലുള്ള ഫാമുകള്‍ പലതും നടത്തിക്കൊണ്ടുപോകാനാവാതെ നിര്‍ത്തിയതും വില കൂടാനുള്ള കാരണങ്ങളാണ്. സംസ്ഥാനത്തിനാവശ്യമായ കോഴികളില്‍ 30-35 ശതമാനം മാത്രമാണ് ഇപ്പോഴും ഇവിടെ ഉല്പാദിപ്പിക്കുന്നത്. ബാക്കി തമിഴ്നാട്ടില്‍നിന്ന് വരണം.
അവിടെയുള്ള ഫാമുകളും വന്‍കിട കമ്പനികളും തീരുമാനിച്ചാല്‍ വില കൂട്ടാനും കുറക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. ഇതാണ് പ്രശ്നത്തിെന്റ മര്‍മവും. കൃത്രിമമായി ക്ഷാമമുണ്ടാക്കി വില കൂട്ടുകയാണ് ചെയ്യുന്നതെന്നാണ് ചില്ലറ വില്പന നടത്തുന്ന കച്ചവടക്കാര്‍ പറയുന്നത്.