അരോചകമായ രീതിയിൽ വേഷം കെട്ടി മണവാളൻ വധു ഗൃഹത്തിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വൻ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ ഉയരുന്നത്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെ വിവാഹമാണ് വിവാദമായത്. യുവാവിന്റെ നികാഹ് നേരത്തെ നടന്നിരുന്നു. വധു ഗൃഹത്തിലേക്ക് പോകുന്നതിന്റെ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട് വാൾ താലൂകിലായിരുന്നു വധൂഗൃഹം.
മുഖത്തും മറ്റും കറുത്ത ചായം പൂശിയും കവുങ്ങിൻ പാള പോലെയുള്ളത് തൊപ്പിയായി ധരിപ്പിച്ചും കീറിയ വസ്ത്രങ്ങൾ ധരിപ്പിച്ചും മറ്റും കണ്ടുനിന്നവർക്ക് വെറുപ്പുളവാക്കുന്ന രീതിയിലായിരുന്നു കൂട്ടുകാരും മറ്റും ചേർന്ന് വരനെ അണിയിച്ചൊരുക്കിയത്. ദലിത്, കൊറഗ സമുദായങ്ങളെ അപഹസിക്കുന്ന രീതിയിലാണ് വേഷമെന്നും വിമർശനമുണ്ട്. ഇതിനെതിരെ ഇവർ നിയമനടപടികൾക്ക് ഒരുങ്ങുന്നതായും വിവരമുണ്ട്.
അതേസമയം മുസ്ലിം പണ്ഡിതന്മാർ അടക്കമുള്ളവർ ഇതിനെ തള്ളി രംഗത്തെത്തി. മുഹമ്മദ് നബിയുടെ ചര്യയെ വഷളാക്കുന്ന നടപടിയാണ് ഇത്തരം പ്രവർത്തങ്ങളെന്ന് പ്രമുഖ പ്രഭാഷകൻ ലത്വീഫ് സഖാഫി കാന്തപുരം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലും നിരവധി പേർ സമാന കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.