കാസർകോട് : ജനറൽആസ്പത്രിയിലെ ലിഫ്റ്റ് തകരാറിലായി ഒരാഴ്ച കഴിഞ്ഞിട്ടും പരിഹാരമായില്ല. രോഗികളും ജീവനക്കാരും ഏഴുനിലയുള്ള ആസ്പത്രി കെട്ടിടം കയറിറങ്ങി ബുദ്ധിമുട്ടുകയാണ്. അതിനിടെ ലിഫ്റ്റ് നന്നാക്കാനെത്തിയ ഓപ്പറേറ്റർ ഒന്നരമണിക്കൂർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി.
തകരാറ് കൃത്യമായി പരിഹരിച്ച് പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ രോഗികളോ ജീവനക്കാരോ ലിഫ്റ്റിൽ കുടുങ്ങാൻ സാധ്യതയുണ്ട്. ആസ്പത്രിയിൽ റാംപ് സൗകര്യമില്ലാത്തത് കിടപ്പുരോഗികളെയാണ് പ്രധാനമായി ബാധിക്കുന്നത്.
നടക്കാൻ പ്രയാസമുള്ള രോഗികളെ കൂട്ടിന് വന്നവരും ജീവനക്കാരും ചേർന്നാണ് വാർഡിലോ റൂമിലോ എത്തിക്കുന്നത്. ആസ്പത്രി കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനും ദിവസവും രണ്ടോ മൂന്നോ തവണ ഏണിപ്പടി കയറിയിറങ്ങണം.