പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച തെലങ്കാനയിലെ രാമപ്പക്ഷേത്രത്തിന് യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചു. വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിന് ശേഷമാണ് പ്രഖ്യാപിച്ചത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശില്പിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.
തെലങ്കാനയിലെ പാലംപേട്ടിലാണ് ഈ ക്ഷേത്രം സ്ഥിതിന് ചെയ്യുന്നത്. കാകതീയ ഭരണാധികാരി ഗണപതി വേദിയുടെ കാലത്താണ് ഈ ശിവക്ഷേത്രം പണികഴിപ്പിച്ചത്. 1213 എഡിയിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്. രാമപ്പ ക്ഷേത്രത്തിന് പൈതൃക പജവി ലഭിച്ചതിനെ തുടർന്ന് തെലങ്കാനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“എല്ലാവർക്കും അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് തെലങ്കാനയിലെ ജനങ്ങൾക്ക്. കാകാത്തിയ രാജവംശത്തിന്റെ ശിൽപകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം. അതിന്റെ മഹത്വം മനസ്സിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദർശിക്കണം” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ക്ഷേത്രത്തിന് ലോക പൈതൃക പദവി ലഭിച്ചത് കേന്ദ്ര ടൂറിസം-സംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡിയും ട്വീറ്റ് ചെയ്തിരുന്നു. ‘പ്രധാനമന്ത്രി നൽകിയ പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും രാജ്യത്തിനും തെലങ്കാനയിലെ ജനങ്ങൾക്കും വേണ്ടിയും അദ്ദേഹത്തോട് നന്ദി പറയുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു.