‘ബ്രാ കൈയിലെടുത്ത് പോകാൻ അവർ പറഞ്ഞു’; എക്‌സാം ഹാളിൽ ഇരുന്നത് ഓർത്തെടുക്കാൻ ഭയമെന്ന് നീറ്റ് എഴുതിയ പെൺകുട്ടി

Latest കേരളം പ്രാദേശികം

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ദേശീയ തലത്തിൽ തന്നെ വലിയ ച‍‍ർച്ചകൾക്കാണ് വഴിവെച്ചത്. സംഭവത്തിൽ അഞ്ചുപേരാണ് ഇപ്പോൾ കസ്റ്റഡിയിലായിട്ടുളളത്. കൊല്ലം ആയുർ മാർത്തോമ്മ കോളജിലെ രണ്ട് വനിത ജീവനക്കാരേയും മൂന്ന് പരീക്ഷാ ഏജൻസി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. നേരിട്ടത് വളരെ മാേശം അനുഭവമായിരുന്നുവെന്നും പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും ദുരനുഭവം നേരിട്ട പെൺകുട്ടി എൻഡിടിവിയോട് പ്രതികരിച്ചു.

‘വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. സ്‌കൂളിലെത്തിയ ഉടൻ സ്‌കാനിങ്ങാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. പെട്ടെന്ന് സ്‌കാൻ ചെയ്ത് വിടുമെന്ന് കരുതി. ഹുക്കുള്ള അടിവസ്ത്രമാണോ ഇട്ടതെന്ന് അവർ ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ അവർ ഞങ്ങളെ രണ്ട് ക്യൂവിൽ നിർത്തി. എന്താണ് സംഭവമെന്ന് പോലും മനസിലായില്ല. പല കുട്ടികളും മുറിയിലേക്ക് കയറുന്നതായി കണ്ടു. അതിനകത്ത് കയറി ഞങ്ങളുടെ ബ്രാ അഴിച്ച് ഒരു മേശപ്പുറത്ത് വയ്ക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. അടിവസ്ത്രം സൂക്ഷിക്കാൻ മുറിയിൽ സ്ഥലമുണ്ടാകുമെന്ന് കരുതി. എന്നാൽ അതിനകത്ത് ഒരു മേശമാണ് മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ ബ്രാകളും അവിടെ ഒരുമിച്ചു കൂട്ടിയിട്ടിരിക്കുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ അഴിപ്പിച്ചുവച്ച അടിവസ്ത്രം കിട്ടുമോ എന്നുപോലും സംശയിച്ചു.തിരികെ വരുമ്പോൾ തിരക്കായിരുന്നു,പക്ഷെ എനിക്ക് എന്റേത് ലഭിച്ചു, – വിദ്യാർഥിനി പറഞ്ഞു.

ചില കുട്ടികൾ അവിടെ കരയുന്നുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ എല്ലാവരും കൂടി മുറിയിലേക്ക് ഇടിച്ചുകയറി. എന്നാൽ ബ്രാ കൈയ്യിൽ എടുത്തിട്ട് പോകൂ, അത് ധരിക്കേണ്ട ആവശ്യമില്ലെന്ന് അവർ പറഞ്ഞു.

പക്ഷെ എല്ലാവരും മാറാൻ കാത്തിരുന്നു ,എന്നാൽ മാറാൻ ഇടമില്ല, വളരെ ദുഃഖമുണ്ടാക്കിയ അനുഭവമായിരുന്നു അത്. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് പെൺകുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെൺകുട്ടികൾ പരാതിപ്പെടുന്നു.

കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് ദുരനുഭവമുണ്ടായത്. ശൂരനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള ഏജൻസി ജീവനക്കാർക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം ചടയമംഗലം പോലീസ് കേസെടുത്തിരുന്നു.

പരാതിയിൽ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, പ്രശ്നം കോളജിന്റെ തലയിൽ കെട്ടിവെക്കാൻ എൻ ടി എ ശ്രമിക്കുകയാണെന്ന് മാർത്തോമ കോളജ് അധികൃതർ ആരോപിച്ചു. ബയോമെട്രിക് പരിശോധന ഉൾപ്പെടെ എല്ലാം നടത്തിയത് നീറ്റ് – നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്.

സംഭവത്തിൽ കോളജിന് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ വിവിധ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ചിന് നേരെയുളള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വനിതാ കമ്മീഷനും, ദേശീയ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *