ചണ്ഡിഗഡ്: 18 ചക്രമുള്ള കണ്ടയ്‌നർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കാർ യാത്രികരായ ദമ്പതികളും മകനുമാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. പഞ്ചാബിലെ ബെഹ്‌റാമിൽ, ഫഗ്‌വാര-ചണ്ഡിഗഡ് ദേശീയപാതയിലാണ് അപകടമുണ്ടായത്.
ചരക്കുമായി പോവുകയായിരുന്ന കണ്ടയ്‌നർ ലോറി പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽനിന്ന് സാധനങ്ങൾ റോഡിലേക്ക് മറിഞ്ഞു. ഒരു കാർ പൂർണമായും ലോറിയുടെ അടിയിൽപ്പെട്ടുപോയി. മറ്റൊരു കാർ ലോറിയുടെ പിൻഭാഗത്തും ഇടിച്ചു.കാബിനടിയിൽപ്പെട്ട കാറിൽ സഞ്ചരിച്ച ദമ്പതികളും മകനുമാണ് മരിച്ചത്.
ലോറിയുടെ ഡ്രൈവർ മേജർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.