മംഗലാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
മദ്യവും മയക്കമരുന്നും നൽകി മകളെ ബലാത്സംഗം ചെയ്തുവെന്ന പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് മംഗ്ളൂറു നഗര പരിധിയിലെ രണ്ട് പേരെയും കാസർകോട് ജില്ലയിലെ മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അപാർട്മെന്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
അതേസമയം അപാർട്മെന്റിൽ ഇവരെ അസ്വാഭാവികമായി കണ്ടതിനാൽ സ്ഥലത്ത് ആളുകൾ തടിച്ച് കൂടി സംഘർഷാവസ്ഥ ഉണ്ടാവുകയും പൊലീസ് കുതിച്ചെത്തി യുവാക്കളെ പിടികൂടുകയും പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നുവെന്ന് പൊലീസ് കമീഷനർ കൂട്ടിച്ചേർത്തു.
പെൺകുട്ടിയെ കൗൺസിലിങ്ങിന് അയച്ചതായും അദ്ദേഹം അറിയിച്ചു.