കാസർഗോഡ് മുൻസിപ്പാലിറ്റി യുടെയും, കാസർഗോഡ് ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാടിൻറെ അദ്ധ്യക്ഷതയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കെ ആശംസകളർപ്പിച്ചു.കാസർഗോഡ് ജില്ലാ ടി.ബി.ഓഫീസർ ഡോ.ആമിന.ടി.പി. മുഖ്യാതിഥിയായിരുന്നു.നിർവചിക്കപ്പെട്ട ഉദ്ദേശലക്ഷ്യങ്ങളോടെ തുടങ്ങി വച്ച ഒരു സംരംഭം ഒരു കാലഘട്ടം പിന്നിടുമ്പോൾ വിലയിരുത്തുന്നതുപോലെ എളുപ്പമല്ല നമ്മുടെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. ചികിത്സിച്ചുമാറ്റാൻ സാധിക്കാത്ത അവസ്ഥയിലുള്ള കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് നൽകിയിരുന്ന സമഗ്രമായ പരിചരണം എന്ന നിലയിൽ നിന്ന് പാലിയേറ്റിവ് കെയർ വളരെയധികം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് വൃക്കരോഗികളും മനോരോഗികളുമടക്കം നിരവധി അസുഖങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് പാലിയേറ്റീവ് കെയർ ആശ്വാസം നൽകുന്നുണ്ട്. പാലിയേറ്റീവ് കെയർ എന്ന നിത്യപരിണാമിയായ ആശയം അതിന്റെ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ സീമകളെ തേടുന്നുണ്ട്, പുതിയ പ്രതീക്ഷകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്; ഒപ്പം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുമുണ്ട്. വിലയിരുത്തുന്ന സമയത്ത് ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കണം എന്നതുകൊണ്ടാണ് അത് ശ്രമകരമായ ഒന്നാണെന്ന് പറഞ്ഞത്.ഒരു വിലയിരുത്തൽ നല്ലതാണ്. ഇനിയുള്ള പ്രവർത്തനങ്ങൾക്ക് കുറെകൂടി തെളിഞ്ഞ ഒരു ദിശാബോധം ഉണ്ടാക്കാൻ അതുപകരിക്കും. ഇത്രയും കാലത്തെ പ്രവർത്തനങ്ങളെ പരിശോധിക്കുമ്പോൾ അഭിമാനാർഹമായ നേട്ടങ്ങൾ തന്നെയാണ് അധികവും. ഏറ്റവും പ്രധാനമായത് പാലിയേറ്റീവ് കെയർ എത്രമാത്രം ആവശ്യക്കാരിലേക്ക് എത്തിക്കാനായി എന്നതാണ്. പാലിയേറ്റീവ് കെയറിന്റെ ലഭ്യത ദേശീയ ശരാശരി രണ്ടിൽ താഴെ നിൽക്കുമ്പോൾ കേരളത്തിൽ അത് 60 80 ശതമാനം വരെ എത്തിയിരിക്കുന്നു എന്ന് ഡോ. ആമിന.ടി.പി പറഞ്ഞു.മുളിയാർ ഹെൽത്ത് ബ്ലോക്കിന്റെ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ പ്രധാന നേട്ടം കേരള സർക്കാർ പാലിയേറ്റീവ് നയം പ്രഖ്യാപിച്ചു എന്നതാണ്. കുറച്ച് സന്നദ്ധ സംഘടനകൾ മാത്രം ചെയ്തുപോന്നിരുന്ന ഒരു കാര്യം, അതിന്റെ ഗൗരവവും, പൊതുജനാരോഗ്യ രംഗത്തെ സാധ്യതകളെയും തിരിച്ചറിഞ്ഞതുകൊണ്ടാണ് സർക്കാർ ഇത്തരമൊരു നയം സ്വീകരിച്ചതും സർക്കാർ മേഖലയിൽ പാലിയേറ്റീവ് കെയർ നടപ്പാക്കുന്നതിന് ഒരു കർപദ്ധതി തയ്യാറാക്കിയതും. ഇത്തരമൊരു നയരൂപീകരണത്തിൽ നിർണ്ണായകമായ ഒരു സ്വാധീനം ചെലുത്താൻ ഈ രംഗത്ത് ദീർഘകാലം പ്രവർത്തിച്ചുപരിചയമുള്ള സന്നദ്ധപ്രവർത്തകർക്കായി എന്നതും ശ്രദ്ധേയമാണ്. നയരൂപീകരണവേളയിലുണ്ടായ സന്നദ്ധപ്രവർത്തകരുടെ സാന്നിധ്യമാണ് മറ്റൊരു സർക്കാർ സംരംഭംഎന്നതിൽ നിന്നും മാറി, മനുഷ്യപ്പറ്റുള്ള വേറിട്ടൊരു സർക്കാർ സംരംഭമായി പാലിയേറ്റീവ് കെയർ നയത്തെ മാറ്റിയത്.കേരളത്തിൽ പാലിയേറ്റീവ് കെയറിന്റെ വ്യാപനത്തിൽ ഒരു നിർണ്ണായക സ്വാധീനം സർക്കാർ തലത്തിലുള്ള പാലിയേറ്റീവ് കെയർ പ്രവർത്തനത്തിനുണ്ട്. 1994ൽ കോഴിക്കോട് തുടങ്ങി വെച്ച് പിന്നീട് സാന്ത്വനമേകാൻ അയൽക്കണ്ണികൾ എന്ന ശൈലിയിൽ കേരളമൊട്ടാകെ നടപ്പാക്കിയ പാലിയേറ്റീവ് കെയർ പ്രവർത്തനത്തിലൂടെ ഏതാണ്ട് മുന്നൂറിൽ താഴെ യൂണിറ്റുകളെ ഉണ്ടാക്കാനായിട്ടുള്ളൂ. എന്നാൽ 2008ൽ പ്രഖ്യാപിച്ച പാലിയേറ്റീവ് നയത്തോടെ ആയിരക്കണക്കിന് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ കേരളമൊട്ടാകെയായി സ്ഥാപിക്കാനായിട്ടുണ്ട്. സർക്കാർ തലത്തിൽ നടപ്പാക്കിയ പരിശീലന പരിപാടിയിലൂടെ നിരവധി ഡോക്ടർമാരെയും, നഴ്‌സുമാരെയും, സന്നദ്ധപ്രവർത്തകരെയും പരിശീലിപ്പിച്ച്, മേഖലയിലെ മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കാനും സാധിച്ചു എന്ന് ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് സൂചിപ്പിച്ചു.മനുഷ്യദുരിതത്തെക്കുറിച്ച് ജനങ്ങളിൽ ഒരുൾക്കാഴ്ചയുണ്ടാക്കാൻ സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന പാലിയേറ്റീവ് കെയർ പ്രവർത്തിനായിട്ടുണ്ടെന്ന് തോന്നുന്നു. ദുരിതത്തിൽ നിന്നുള്ള മോചനം ഒരു മനുഷ്യാവകാശ പ്രശ്‌നമായി കാണാൻ തുടങ്ങിയിരിക്കുന്നു. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിൽ ഇടപെട്ടുകൊണ്ട് അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്നത് സമൂഹത്തിന്റെ ബാധ്യതയായി അംഗീകരിക്കപ്പെടാൻ തുടങ്ങി. വഴികളും പൊതുഇടങ്ങളും അംഗവൈകല്യം ബാധിച്ചവർക്കും സൗഹാർദപരമാവണം എന്ന ആശയം പ്രാവർത്തികമാക്കാനുള്ള കർപരിപാടികൾ അധികാരികളെടുത്തു തുടങ്ങി. ഇതെല്ലാം തന്നെ ഇന്നത്തെ പാലിയേറ്റീവ് കെയർ പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ളതാണ് എന്നും ഹെൽത്ത് സൂപ്പർവൈസർ കൂട്ടിച്ചേർത്തു.പാലിയേറ്റീവ് ട്രൈയിനർ ശശി പരിശീലനം നടത്തി.മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്പെക്ടർ കെ.ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രശ്മി.ആർ.എസ്, പി.കൃഷ്ണകുമാർ, ഉഷ ഒ.കെ, പാലിയേറ്റിവ് നേഴ്സ് രമ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ സവിത, അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.കാസർകോട് ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്.എ.വി സ്വാഗതവും, ബാബുരാജ് നന്ദിയുംപറഞ്ഞു.
