ട്രോളിങ് നിരോധനം ശനിയാഴ്‌ച അർധരാത്രി അവസാനിക്കുന്നതോടെ മത്സ്യത്തൊഴിലാളികൾ സന്തോഷത്തിലാണ്. നല്ല പ്രതീക്ഷയിലാണ് ബോട്ട് ഉടമകളും തൊഴിലാളികളും.
ജൂണിലാണ് ട്രോളിങ്ങ് നിരോധനം വന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മെയ് മാസം കടലിൽ പോകാൻ സാധിച്ചിരുന്നില്ല. കോവിഡ് സാഹചര്യമായതിനാൽ പലപ്പോഴും ലോക്‌ഡൗണിൽ ഹാർബർ അടച്ചിടേണ്ടിയും വന്നു. നിരോധനം അവസാനിക്കുമ്പോൾ അനുകൂല കാലാവസ്ഥയെ തുടർന്ന് കടൽ ശാന്തമാണ്. പ്രജനന കാലം കഴിഞ്ഞതോടെ കടലിലെ മത്സ്യസമ്പത്ത് വർധിച്ചിരിക്കുമെന്നുമുള്ള പ്രതീക്ഷയാണ് തൊഴിലാളികൾക്ക്.
കഴിഞ്ഞ വർഷം ട്രോളിങ്ങിന് ശേഷം മടക്കരയിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ചെറുകിട തൊഴിലാളികളെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതിഷേധങ്ങളുമുണ്ടായി. തുടർന്ന് പ്രശ്‌നം പരിഹരിച്ച്, എല്ലാ വിഭാഗം തൊഴിലാളികൾക്കും നിബന്ധനകളോടെ പ്രവേശനവും തൊഴിലെടുക്കാനുള്ള സാഹചര്യവും ഒരുക്കി.
ശനിയാഴ്‌ച അർധരാത്രി നിരോധനം അവസാനിക്കുന്നതോടെ ബോട്ടുകൾ മീൻ പിടിക്കാനായി നീങ്ങും. ഞായറാഴ്‌ച രാവിലെ മുതൽ തന്നെ മടക്കര ഹാർബർ സജീവമാവുകയും ചെയ്യും
