വിഴിഞ്ഞം: വിഴിഞ്ഞത്ത് കടലിൽ കുളിക്കവെ, ചുഴിയിൽപെട്ട മൂന്ന് കുട്ടികളിൽ രണ്ട് പേർ മരിച്ചു.വിഴിഞ്ഞം ടൗൺ ഷിപ്പിൽ ഉബൈദ് റഹ്മാന്റെ മകൻ മെഹ്റൂഫ് (13), നിസാമുദീൻ-ഫാത്തിമകണ്ണ് ദമ്പതികളുടെ മകൻ നിസാർ (12) എന്നിവരാണ് മരിച്ചത്.
ഹാർബർ കപ്പച്ചാലിൽ പീരുമുഹമ്മദിന്റെ മകൻ സുഫിയാൻ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ, വിഴിഞ്ഞം ഐ.ബിക്ക് സമീപം ചെറുമണൽ തീരത്താണ് നാടിനെ നടുക്കിയ അപകടം.
സുഹൃത്തുക്കളായ അഞ്ച് കുട്ടികളിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് ചുഴിയിൽപെട്ടത്. നാട്ടുകാരാണ് സുഫിയാനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന്, തീരദേശ പൊലീസിന്റെയും മറൈൻ എൻഫോഴ്സിന്റെയും പട്രോൾ ബോട്ടുകളടക്കം നടത്തിയ തിരച്ചിലിൽ നിസാറിനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്, മരിച്ചു.
ഒരു മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് മെഹ്റൂഫിന്റെ മൃതദേഹം കണ്ടെത്താനായത്. കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, കോവളം സി.ഐ. െപ്രെജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.