അബൂബക്കര്‍സിദ്ധിഖ് വധക്കേസില്‍ രണ്ടു പേര്‍ റിമാണ്ടില്‍; നാലുപ്രതികളുടെ വീടുകളില്‍ പുലര്‍ച്ചെ വരെ റെയ്ഡ്, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Latest കേരളം പ്രാദേശികം

പൈവളിഗെ: മുഗുവിലെ അബൂബക്കർസിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിൽ കണ്ണപ്പബാക്ക് ഹൗസിൽ അബ്ദുൽ അസീസ് (36), ഉദ്യാവർ ജെ.എം റോഡിൽ റൗഫ് റഹീം മൻസിലിലെ അബ്ദുൽറഹീം(41) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്.

ബുധനാഴ്ച വൈകിട്ടാണ് ഇരുവരേയും കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സിദ്ധിഖിനെ തട്ടിക്കൊണ്ടുപോകാൻ സഹായം നൽകിയവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സിദ്ധിഖിനെ ബന്തിയോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുവന്ന രണ്ടുപേരിൽ ഒരാളാണ് അബ്ദുൽഅസീസ്.

ക്വട്ടേഷൻ നൽകിയ സംഘത്തെ കൃത്യത്തിന് ശേഷം രക്ഷപ്പെടാൻസഹായിച്ചുവെന്നതാണ് അബ്ദുൽറഹീമിനെതിരായ കുറ്റം. സിദ്ധിഖിനെ ക്രൂരമായി മർദ്ദിച്ചവരും ക്വട്ടേഷൻ നൽകിയവരും അടക്കം മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സന പറഞ്ഞു. സിദ്ധിഖ് വധക്കേസിലെ നാല് പ്രതികളുടെ വീടുകളിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ബുധനാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിവരെ നീണ്ടുനിന്നു.

പൈവളിഗെയിലെയും പരിസരങ്ങളിലെയും പ്രതികളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾ കൈയിലെ പണം തീർന്ന് വീട്ടിൽ തിരിച്ചെത്തുമെന്ന നിഗമനത്തിലാണ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയത്.കേസിലെ മറ്റ് രണ്ടുപ്രതികളായ റഹീസും ഷാഫിയും ഗൾഫിലേക്ക് കടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഒരു പ്രതി നേപ്പാൾ വഴിയും മറ്റൊരു പ്രതി ബംഗളൂരു വഴിയുമാണ് ഗൾഫിലേക്ക് കടന്നത്. ബാക്കി പ്രതികൾ കർണാടക, ഗോവ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയാണെന്ന് പൊലീസ് കരുതുന്നു. ബംഗളൂരു, ഗോവ, പൂന, മുംബൈ തുടങ്ങി വിവിധ ഭാഗങ്ങളിലായി പ്രതികൾക്കായി വിവിധ പൊലീസ് സ്ക്വാഡുകൾ അന്വേഷണം തുടരുകയാണ്.

ക്വട്ടേഷൻ നൽകിയവരും ഏറ്റെടുത്തവരും ഉൾപ്പെടെ നിലവിൽ 9 പ്രതികളാണുള്ളത്. പ്രതികൾ രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *