മുംബൈ: മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി അനുമതി. വിശ്വാസവോട്ടെടുപ്പ് വേണ്ടെന്ന സർക്കാറിന്റെ വാദം സുപ്രീംകോടതി തള്ളുകയായിരുന്നു. ഇതോടെ മഹാ വികാസ് അഘാഡി സർക്കാർ നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം. ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജെബി പർദിവാല എന്നിരടങ്ങുന്ന അവധിക്കാല ബഞ്ചിന്റേതാണ് വിധി. ഇതുമായി ബന്ധപ്പെട്ട രൂക്ഷമായ വാക്കുതര്‍ക്കമാണ് കോടതിയില്‍ നടന്നത്.
മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത മഹാരാഷ്ട്ര ഗവർണർക്കും മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വിമതശിവസേന നേതാവ് ഏക്നാഥ് ഷിൻഡേയ്ക്കും വേണ്ടി ഹാജരായി.തിടുക്കപ്പെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് സർക്കാർ അഭിഭാഷകൻ മനു അഭിഷേക് സിങ്‍വി കോടതിയെ അറിയിച്ചിരുന്നു.
മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സിങ്‍വി കോടതിയിൽ പറഞ്ഞു. എന്നാൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ചൂടെ എന്നും വിശ്വാസ വോട്ടെടുപ്പ് ഏത് സമയം നടത്തണമെന്ന് ഭരണഘടനയിൽ ഉണ്ടോ എന്നും കോടതി ചോദിച്ചു. അതേസമയം യഥാർഥ ശിവസേന തങ്ങളാണെന്ന് വിമത എംഎൽഎമാർ സുപ്രീം കോടതിയിൽ പറഞ്ഞു. 39 എംഎൽഎമാർ ഒപ്പമുണ്ടെന്നും വിമതരുടെ അഭിഭാഷകര്‍ വ്യക്തമാക്കി.രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്.
ബിജെപിയുടെ ആവശ്യത്തിന് പിന്നാലെയാണ് ഗവർണർ ഭഗത് സിങ് കോശിയാരി വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയത്. അസമില്‍ കഴിയുന്ന ശിവസേനാ വിമതര്‍ വൈകുന്നേരത്തോടെ ഗോവയിലെത്തി. ബിജെപിയുടെയും എന്‍.സി.പി – കോണ്‍ഗ്രസ് പാര്‍ട്ടികളുടെയും നേതൃയോഗങ്ങള്‍ ഇന്ന് നടന്നു. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗവും ഇന്ന് ചേര്‍ന്നിരുന്നു.