`മറക്കാനാകാത്ത സമ്മാനം വേണം´: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായുള്ള ബന്ധം വാട്സാപ്പിൽ തുടർന്നു, മറക്കാനാകാത്ത സമ്മാനം നൽകാൻ നഗ്നനായി വീഡിയോ കോൾ ചെയ്തു: യുവാവിന് നഷ്ടപ്പെട്ടത് 33 ലക്ഷം

Latest

വാട്‌സാപ്പ് വീഡിയോകോളിലൂടെ യുവാവിൻ്റെ നഗ്നദൃശ്യം പകര്‍ത്തി യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ യുവാവാണ് സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പിന് ഇരയായത്. ലക്ഷങ്ങൾ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ തലശ്ശേരി സൈബര്‍ പോലീസില്‍ യുവാവ് യുവതിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്.

വീഡിയോകോളിലൂടെ പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പലതവണകളായി തൻ്റെ പക്കൽ നിന്ന് 33 ലക്ഷം രൂപ യുവതി തട്ടിയെടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്. യുവാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയുമായുള്ള സൗഹൃദമാണ് യുവാവിനെ കുടുക്കിൽ ചാടിച്ചത്.

2022 ഡിസംബറിലാണ് പെരിങ്ങത്തൂര്‍ സ്വദേശിയും യുവതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി വളർന്നു. തുടർന്ന് ഇരുവരും പരസ്പരം വാട്സ്ആപ്പ് നമ്പരുകൾ കൈമാറി. ചാറ്റിങ്ങും സംസാരവുമെല്ലാം പിന്നീട് വാട്സാപ്പിലൂടെയായി. ഇതിനിടെ വാട്സാപ്പിലെ ചാറ്റിങ് വീഡിയോ കോളിലേക്ക് കടന്നു. വീഡിയോ കോളിംഗ് ആരംഭിച്ചതോടെ ഇരുവരും പരസ്പരം സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറാൻ ആരംഭിച്ചു.

യുവതിയുടെ ആവശ്യപ്രകാരം പലപ്പോഴും യുവാവ് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കുവാൻ തുടങ്ങി. യുവതി തിരിച്ചും യുവാവിനെ നഗ്നത കാട്ടി പ്രലോഭിപ്പിച്ചു. എന്നാൽ യുവാവിൻ്റെ വീഡിയോ കോൾ ദൃശ്യങ്ങൾ യുവതി റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു. ഇക്കാര്യം അപ്പോഴൊന്നും യുവാവ് അറിഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞതോടെ യുവതി യുവാവിനോട് പണം ആവശ്യപ്പെട്ടു.

ആവശ്യപ്പെട്ടത് വൻ തുകയായതിനാൽ തൻ്റെ അത്രയും പണമില്ല എന്ന് യുവാവ് മറുപടി പറയുകയായിരുന്നു. ഈ സമയത്താണ് യുവതി നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരുന്ന യുവാവിൻ്റെ നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തത്. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ വീട്ടിലായ യുവാവ് യുവതി ആവശ്യപ്പെട്ട പണം നൽകി ഒഴിവാകാൻ നോക്കി.

എന്നാൽ പലപ്പോഴായി യുവതി വീണ്ടും യുവാവിനോട് പണം ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടപ്പോഴെല്ലാം പെരിങ്ങത്തൂര്‍ സ്വദേശി യുവതിക്ക് പണം നൽകിക്കൊണ്ടിരുന്നു. പലതവണകളായി 33 ലക്ഷം രൂപ യുവതിക്ക് കൈമാറിയെന്നാണ് യുവാവ് പറയുന്നത്. വൻതുകകൾ പലരിൽ നിന്നും കടം വാങ്ങിയാണ് യുവാവ് യുവതിക്ക് നൽകിയത്.

ഏകദേശം 30 ലക്ഷത്തോളം രൂപയുടെ കടക്കാരനായെന്നും യുവാവ് പറയുന്നുണ്ട്. എന്നാൽ ഇതിനുശേഷവും യുവതി യുവാവിനോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. താന്‍ പോലീസ് വകുപ്പിലെ ജീവനക്കാരിയാണെന്നും പണം നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെരിങ്ങത്തൂര്‍ സ്വദേശി പരാതിയിൽ പറയുന്നു. യുവാവിൻ്റെ പരാതിയിൽ തലശ്ശേരി സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *