കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് യുഎന്നിന്റെ കുട്ടുകൾക്കുള്ള സംഘടനയായ യൂനിസെഫ് (UNICEF).
പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യൂനിസെഫ് പ്രതിനിധികൾ.
യൂനിസെഫ് സോഷ്യൽ പോളിസി ഇന്ത്യ ചീഫ് ഹ്യുൻ ഹി ബാൻ, ചീഫ് സോഷ്യൽ പോളിസി തമിഴ്നാട്, കേരള ലക്ഷ്മി നരസിംഹ റാവു കുടലിഗി, എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്ന് യൂനിസെഫ് പ്രതിനിധികൾ വ്യക്തമാക്കി.
യൂനിസെഫുമായി കൂടുതൽ സഹകരണത്തിന് കേരളം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു .
കരിക്കുലം പരിഷ്കരണത്തിലടക്കം സഹകരണം പ്രതീക്ഷിക്കുന്നു.
പട്ടിക ജാതി, പട്ടിക വർഗ, മലയോര, തീരപ്രദേശ മേഖലകളിലുള്ള കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്കുള്ള വിവിധതരം വിദ്യാഭ്യാസ പിന്തുണ നൽകൽ, പ്രീപ്രൈമറി മേഖലക്കുള്ള സഹായം നൽകൽ തുടങ്ങി വിവിധ മേഖലകളിൽ യൂനിസെഫുമായി സഹകരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.