അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു; മുന്‍ എബിവിപി ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

Latest ഇന്ത്യ

ചെന്നൈ: അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ശണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന്റെ ഡോറിന് മുന്നില്‍ ഡോ. സുബ്ബയ്യ മൂത്രമൊഴിച്ചത്.

സുബ്ബയ്യക്കെതിരായ പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ക്വാറന്റീന്‍ നടപടികള്‍ ലംഘിക്കല്‍ തുടങ്ങിയ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അയല്‍ക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി 60കാരി പിന്നീട് പരാതി പിന്‍വലിച്ചു.

എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസില്‍ അന്വേഷണം തുടരുമെന്ന നിലപാടിലായിരുന്നു പൊലീസ്.പരാതിക്കാരിയുടെ വീടിന്റെ വാതിലിന് സമീപം മൂത്രമൊഴിക്കുന്ന സുബ്ബയയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്.

സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ബോര്‍ഡ് അംഗമായി സുബ്ബയ്യയെ നിയമിച്ചിരുന്നു. നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും ചെയ്തു.

സ്വഭാവ ദൂശ്യമുള്ള ഇത്തരക്കാരെ ബോര്‍ഡ് അംഗമാക്കരുതെന്നായിരുന്നു പ്രതിഷേധകരുടെ ആവശ്യം.കില്‍പൗക് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഓങ്കോളജി തലവന്‍ സ്ഥാനത്ത് നിന്ന് സമീപകാലത്ത് സുബ്ബയ്യയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകരെ സഹായിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നതിനിടെ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നത് അച്ചടക്ക ലംഘനമാണ്.

Leave a Reply

Your email address will not be published. Required fields are marked *