പയ്യന്നൂർ : വയോധികന് വെജിറ്റബിൾ ബിരിയാണിക്ക് പകരം നോൺ വെജ് ബിരിയാണി നൽകിയതായി പരാതി. വയോധികന് വേണ്ടി രണ്ടുപേർ പ്രശ്നത്തിൽ ഇടപെട്ടതോടെ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെ സെൻട്രൽ ബസാറിലെ ഹോടെലിലായിരുന്നു സംഭവം. മാറ്റി നൽകാൻ ആവശ്യപ്പെട്ടത് വാക്കേറ്റത്തിൽ കലാശിക്കുകയും രണ്ടുപേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഹോടെൽ ഉടമയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് ഇരുവിഭാഗവും പൊലീസിൽ പരാതി നൽകി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :ഭക്ഷണം കഴിക്കാനെത്തിയ വയോധികൻ വെജിറ്റബിൾ ബിരിയാണിയാണ് ആവശ്യപ്പെട്ടത്. എന്നാൽ മുന്നിൽ വച്ച ബിരിയാണി നോൺ വെജ് ആയിരുന്നു. ഹോടെൽ ജീവനക്കാരനോട് മാറ്റിയെടുക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതായതോടെയാണ് പ്രശ്നത്തിന് തുടക്കം.
ഇതിന്റെ പേരിൽ ഹോടെൽ ഉടമയുമായി തർക്കം തുടരുന്നതിനിടെ സമീപത്തെ ടേബിളിൽ ഊണ് കഴിക്കുകയായിരുന്ന പാനൂർ സ്വദേശികളായ സുമിത്ത്, സനൂപ് എന്നിവർ ഇടപെട്ടതോടെയാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
വയോധികന്റെ ബിരിയാണിയുടെ പണം വേണമങ്കിൽ തങ്ങൾ തന്നോളാമെന്ന് പറഞ്ഞതാണ് ഉടമയെ പ്രകോപിപ്പിച്ചതെന്ന് യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് എസ്ഐ പി വിജേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഹോടെലിലെത്തി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അടിപിടിയുടെ യഥാർഥ കാരണം വ്യക്തമായത്. തുടർന്ന് ഇരുകൂട്ടരോടും അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.