‘വിദ്വേഷ പ്രസംഗത്തിന് വേദിയൊരുക്കുന്നതെന്തിന്?’; ഭീമ ജ്വല്ലറിക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

Latest ഇന്ത്യ കേരളം പ്രാദേശികം

മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷപരാമര്‍ശം നടത്താന്‍ പി.സി ജോര്‍ജ് അടക്കമുള്ളവര്‍ക്ക് വേദിയൊരുക്കിയെന്ന് ചൂണ്ടിക്കാണിച്ച് ഭീമ ജ്വല്ലേഴ്‌സിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം.

പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ സംഘടനകളുടെ അനന്തപുരി ഹിന്ദു മഹാ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്തത് ഭീമ ജ്വല്ലേഴ്‌സായിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുന്നത്.നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയസംഘടനകളുടെ മുന്നൊരുക്കങ്ങള്‍ക്ക് എന്തിനാണ് ഭീമ ജ്വല്ലേഴ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് നടത്തുന്നതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.

സംഘപരിവാര്‍ പരിപാടികള്‍ക്കായി ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫണ്ടിറക്കുന്നതും ഭീമ ഗ്രൂപ്പാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഭീമ ജ്വല്ലേഴ്‌സിന് കേരളം കഴിഞ്ഞാല്‍ പിന്നെ വലിയ മാര്‍ക്കറ്റുള്ളത് യുഎഇയിലാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടെ #BoycottBhimaJewellers ക്യാമ്പയിനും സൈബര്‍ ലോകത്ത് ആരംഭിച്ചിട്ടുണ്ട്. വര്‍ഗീയസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നവരെ ബഹിഷ്‌ക്കരിക്കണമെന്നാണ് #BoycottBhimaJewellers ക്യാമ്പയിന്‍ സംഘടിപ്പിച്ചവര്‍ ആവശ്യപ്പെടുന്നത്. ക്യാമ്പയിന്‍ ശക്തമായതോടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് അധികൃതര്‍ പൂട്ടിയിരിക്കുകയാണ്.

അനന്തപുരി ഹിന്ദു മഹാസമ്മേളനവേദിയില്‍ കഴിഞ്ഞദിവസമാണ് മുസ്ലീം സമുദായത്തിനെതിരെ പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ”ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്.” ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.

മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.വിദ്വേഷപരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും പരാതി നല്‍കിയിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ പി.സി ജോര്‍ജ് തയ്യാറാകണമെന്ന് സിപിഐഎമ്മും ആവശ്യപ്പെട്ടു.”തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി.സി ജോര്‍ജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയവാദികളും ബോധപൂര്‍വ്വമായ പദ്ധതികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളി കളയാനാകില്ല. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം.” കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *