കരാക്കസ്:
തെക്കേ അമേരിക്കൻ മേഖല യിലെ ലോക കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അർജന്റീനയ്‌ക്ക് നാലാംജയം.
അര്‍ജന്‍റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോൽപിച്ചു. തോല്‍വിയറിയാതെ കുതിക്കുന്ന ബ്രസീലും ജയംസ്വന്തമാക്കി.
മുപ്പത്തി രണ്ടാം മിനിറ്റിൽ അഡ്രിയൻ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ടതോടെ വെനസ്വേല പത്ത് പേരായി ചുരുങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൗറ്ററോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ യോക്വിം കൊറേയയും എഴുപത്തിനാലാം മിനിറ്റിൽ ഏഞ്ചൽ കൊറേയയും അർജന്റീനയുടെ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ പെനാല്‍റ്റിയിലൂടെ യെഫേഴ്‌സനാണ് വെനസ്വേലയുടെ ആശ്വസ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ചിലെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 64-ാം മിനുറ്റില്‍ എവര്‍ട്ടന്‍ റിബൈറോയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയിന്‍റുമായി തലപ്പത്ത് കുതിക്കുകയാണ് ബ്രസീല്‍. ഏഴില്‍ നാല് ജയവും മൂന്ന് സമനിലയുമായി 15 പോയിന്‍റുള്ള അര്‍ജന്‍റീന രണ്ടാം സ്ഥാനത്തും. ഇക്വഡോര്‍(12), ഉറുഗ്വേ(9), കൊളംബിയ(9) ടീമുകളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.