ഈദ് വിരുന്നിനെത്തി ബിരിയാണിക്കൊപ്പം ആഭരണവും വിഴുങ്ങി യുവാവ്. മെയ് മൂന്നിനാണ് സംഭവം. 32–കാരനായ ചെന്നൈ സ്വദേശിയാണ് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം ബിരിയാണിക്കൊപ്പം വിഴുങ്ങിയത്. ഡോക്ടർമാർ യുവാവിന് എനിമ വെച്ചാണ് ആഭരണം പുറത്തെടുത്തത്.ആഭരണശാലയിലെ ജീവനക്കാരിയായ യുവതിയാണ് തന്റെ സുഹൃത്തിനെയും കാമുകനെയും ഈദ് ദിനത്തിൽ വീട്ടിലേക്ക് ക്ഷണിച്ചത്.
അതിഥികൾക്ക് ബിരിയാണിയാണ് ഇവർ വിളമ്പിയത്. ഇതോടൊപ്പം സുഹൃത്തിന്റെ കാമുകന്‍ വിഴുങ്ങിയത് 1.45 ലക്ഷം രൂപയുടെ ആഭരണങ്ങളാണ്.
കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.വിരുന്ന് കഴിഞ്ഞ് അതിഥികൾ പോയതിന് ശേഷം, അലമാരയിൽ നിന്ന് ഒരു ഡയമണ്ട് നെക്ലേസും ഒരു സ്വർണ്ണ ചെയിനും ഒരു ഡയമണ്ട് പെൻഡന്റും നഷ്ടപ്പെട്ടതായി വിരുന്നൊരുക്കിയ യുവതി കണ്ടെത്തി. സുഹൃത്തിന്റെ കാമുകൻ ആഭരണങ്ങൾ മോഷ്ടിച്ചതായി സംശയം തോന്നി വിരുഗമ്പാക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.മെയ് 4 ബുധനാഴ്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഇതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ വയറ്റിൽ സ്‌കാൻ ചെയ്‌ത പൊലീസ് ആഭരണങ്ങൾ അവിടെയുണ്ടെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ എനിമ നൽകി, വ്യാഴാഴ്ച ഇയാളിൽ നിന്ന് 95,000 രൂപയുടെ മാലയും 25,000 രൂപയുടെ മറ്റ് സ്വർണവും കണ്ടെടുത്തു.