അമ്മയുടെ സഹായത്തോടെ 13 വയസ്സുകാരിക്ക് പീഡനം, രണ്ടു പേര് അറസ്റ്റിൽ

Latest കേരളം

പത്തനംതിട്ട: ആറന്മുളയിൽ അമ്മയുടെ സഹായത്തോടെ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കായംകുളം സ്വദേശി ഷിബിൻ, കടയ്ക്കാവൂർ സ്വദേശി മുഹമ്മദ് ഷിറാസ് എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. കേസിൽ കുട്ടിയുടെ അമ്മയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങന്നൂർ സ്വദേശിനിയായ യുവതിയാണ് മകളെ പീഡിപ്പിക്കാൻ ഒത്താശചെയ്തതിന് അറസ്റ്റിലായത്.

കുട്ടിയുടെ അമ്മയും കായംകുളം സ്വദേശിയായ ഷിബിനും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. ഈ പരിചയത്തിന്റെ പേരിൽ ഷിബിൻ ഇടയ്ക്കിടെ ആറന്മുളയിലെ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് ഇവരുടെ 13 വയസ്സുള്ള പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഇതിന് ഒത്താശചെയ്ത് കൊടുക്കുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച ഷിബിൻ ആറന്മുളയിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. വിവാഹത്തിന് മുമ്പ് തന്റെ മാതാവിനെ കാണാനെന്ന് പറഞ്ഞാണ് ഷിബിൻ പെൺകുട്ടിയെ കൊണ്ടുപോയത്. കുട്ടിയുടെ അമ്മയാണ് ഇവരെ യാത്രയാക്കിയത്. എന്നാൽ പെൺകുട്ടിയുമായി ഇയാൾ കടയ്ക്കാവൂരിലെ സുഹൃത്തായ ഷിറാസിന്റെ വീട്ടിലേക്കാണ് പോയത്. ശാരീരികപ്രയാസങ്ങൾക്ക് ഡോക്ടറെ കാണിക്കാനെന്ന വ്യാജേനയൊണ് പെൺകുട്ടിയെ ഇവിടെയെത്തിച്ചത്. തുടർന്ന് ഷിറാസും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസം ഷിബിൻ പെൺകുട്ടിയെ ആറന്മുളയിൽ തിരികെ എത്തിക്കുകയും ചെയ്തു.

കുട്ടിയെ കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതിയിലാണ് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തിരിച്ചെത്തിയെന്നറിഞ്ഞതോടെ കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. ഇതിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഷിബിൻ നേരത്തെയും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

കേസിൽ ഷിബിൻ ഒന്നാംപ്രതിയും പെൺകുട്ടിയുടെ അമ്മ രണ്ടാംപ്രതിയുമാണ്. മുഹമ്മദ് ഷിറാസാണ് മൂന്നാംപ്രതി. കായംകുളം സ്വദേശിയായ ഷിബിൻ നേരത്തെ പലപെൺകുട്ടിളെയും ഷിറാസിന് എത്തിച്ചുനൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആറന്മുള സി.ഐ. പി.എം. ലിബിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *