ഈ മഹാമാരിയുടെ കാലത്ത് ദിനംപ്രതി കേൾക്കുന്ന മരണവാർത്തകൾ നമ്മെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉറ്റവരും ഉടയവരുമായി പ്രായഭേദമന്യേ നിരവധി പേരാണ് ഈ കെട്ട കാലത്ത് നമ്മെ വിട്ടുപിരിഞ്ഞത്. യാത്രപറയുന്നത് നമുക്ക് ഏറെ വേണ്ടപ്പെട്ടവരാവുമ്പോൾ നമ്മുടെ മനസ്സിന് അത് വലിയ ആഘാതം സൃഷ്ടിക്കുന്നു.ഇത്തരത്തിൽ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ച ഒരു മരണമായിരുന്നു മൊഗ്രാൽ വളച്ചാലിലെ എ.എം മുഹമ്മദ് ഹാജിയുടേത്.
ഏതാനും ദിവസം മുമ്പ് വിടപറഞ്ഞ മുഹമ്മദ് ഹാജി വാർദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ കുറച്ച് വർഷമായി വീട്ടിൽ വിശ്രമിക്കുകയിരുന്നുവെങ്കിലും നാടിന്റെ ചരിത്രം പറഞ്ഞുതുടങ്ങിയാൽ അദ്ദേഹം അസുഖം മറന്ന് വാചാലനാവും. മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചപ്പോഴും രാജ്യത്തെ ആനുകാലിക സംഭവ വികാസങ്ങളെക്കുറിച്ച് വാതോരാതെ ഒത്തിരി നേരം അദ്ദേഹം സംസാരിച്ചു.
രോഗത്തിനെ പഴിക്കുന്നതിന് പകരം അതൊരു അനുഗ്രഹമായിട്ടാണ് അദ്ദേഹം പലപ്പോഴും സംസാരിച്ചിരുന്നത്. രോഗം ബാധിക്കുന്നതിന് മുമ്പ് തനിക്ക് ഒന്നിനും സമയം കിട്ടാറില്ലായിരുന്നുവെന്നും വിശ്രമ ജീവിതം നയിക്കാൻ തുടങ്ങിയതോടെ ആരാധനാ കാര്യങ്ങൾക്കും കുടുംബകാര്യങ്ങളിൽ ഇടപെടാനുമായി ഇഷ്ടം പോലെ സമയം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുമായിരുന്നു.
മൊഗ്രാലിന്റെ മത- സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-കലാ-കായിക മേഖലകളിലെ ചരിത്രങ്ങളെല്ലാം മുഹമ്മദ് ഹാജിക്ക് ഹൃദ്യസ്ഥമാണ്. നാടിന്റെ ചരിത്ര കലവറ മാലോകർക്ക് മുന്നിൽ തുറന്ന് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാൻ അദ്ദേഹത്തിന് അപാര കഴിവായിരുന്നു. അത് കൊണ്ട് തന്നെ മൊഗ്രാലിന്റെ ചരിത്ര സൂക്ഷിപ്പുകാരനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ചെറുപ്രായത്തിൽ തന്നെ വ്യാപാര മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച മുഹമ്മദാജി നീണ്ട 30 വർഷത്തോളം കർണാടകയിലെ സുള്ള്യയിൽ കച്ചവട രംഗത്ത് നിലയുറപ്പിച്ചു.
ഈ കാലയളവിൽ അവിടത്തെ മത-രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന അദ്ദേഹം ജനതാദൾ
സുള്ള്യ താലൂക്ക് വൈസ് പ്രസിഡന്റ്, കളഞ്ച ജുമാമസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.പിന്നീട് നാട്ടിലെത്തിയും വ്യാപാര രംഗത്ത് അദ്ദേഹം നിലകൊണ്ടു. പിതാവിന്റെ പാത പിന്തുടർന്ന് രണ്ടാമത്തെ മകനും എന്റെ ആത്മമിത്രവുമായ എ.എം സിദ്ധീഖ് റഹ്മാൻ ഇന്ന് നാടിന്റെ പൊതുപ്രവർത്തന മേഖലയിലും വ്യാപാര രംഗത്തും സജീവമാണ്.
സൗമ്യശീലനും നിഷ്കളങ്കനുമായിരുന്നു മുഹമ്മദാജി. ശബ്ദമുയർത്തിയോ കോപിച്ചോ മറ്റുള്ളവരോട് പെരുമാറൽ അദ്ദേഹത്തിന്റെ രീതിയല്ലായിരുന്നു.
അക്ഷര സ്നേഹിയായിരുന്ന അദ്ദേഹം പത്രങ്ങളൊക്കെ മുടങ്ങാതെ വായിക്കുകയും അതിലൂടെ വിജ്ഞാനം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ജീവിതത്തിലുടനീളം ലാളിത്യം കാത്ത് സൂക്ഷിച്ചിരുന്ന ഈ ശുഭ്ര വസ്ത്രധാരിക്ക് മാപ്പിള കലകളോട് അടങ്ങാത്ത ആവേശമായിരുന്നു.
സാവുക്കാർ കുഞ്ഞി ഫഖ്വീഹ് മുതൽ എ.കെ അബ്ദുൽ ഖാദർ വരെയുള്ള മൊഗ്രാൽ കവികളെ കുറിച്ചും അവരുടെ രചനകളെക്കുറിച്ചും മുഹമ്മദാജിക്ക് അവഗാഹമുണ്ടായിരുന്നു.മൊഗ്രാൽ കവികളുടെ പാട്ടുകൾ ശ്രോതാക്കളിൽ അനുഭൂതി പകർന്ന് ഇമ്പമാർന്ന രീതിയിൽ അദ്ദേഹം ആലപിക്കുമായിരുന്നു. മികച്ച ഫുട്ബോൾ താരം കൂടിയായിരുന്ന മുഹമ്മദാജി ദീർഘകാലം കുമ്പള ലക്കിസ്റ്റാർ ക്ലബിന് വേണ്ടി കളിക്കളത്തിലിറങ്ങിയിട്ടുണ്ട്.
വീട്ടിലും കുടുംബത്തിലും നാട്ടിലുമായി സ്നേഹ സൗരഭ്യം പരത്തിയിരുന്ന മുഹമ്മദാജി പ്രപഞ്ചനാഥനിലേക്ക് മടങ്ങിയിരിക്കുന്നു. സ്നേഹനിധിയായ കുടുംബനാഥന്റെ വിയോഗത്തെ ഉൾക്കൊള്ളാനുള്ള ക്ഷമയും കരുത്തും കുടുംബത്തിന് നൽകണേ നാഥാ …പരേതനും ഞങ്ങൾക്കും നിന്റെ സ്വഗ്ഗപൂങ്കാവനത്തിൽ ഒരിടം നൽകണേ അള്ളാഹ് …ആമീൻ 🤲🏻
✍🏻 ടി കെ അൻവർ