ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷങ്ങൾ.
1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നിർമ്മിതിയാണ് ബാബരി മസ്ജിദ്.
ബാബരി മസ്ജിദിന്റെ മിഹ്റാബിൽ നിന്നുള്ള ഒരു ചെറുമന്ത്രണം പോലും പള്ളിക്കുള്ളിൽ 200 അടി അകലെ നിന്നാലും വ്യക്തമായി കേൾക്കാനാവുമായിരുന്നു.
ബാബരി മസ്ജിദിന്റെ നിർമ്മാണ ചാരുതിയെക്കുറിച്ച് ബ്രിട്ടീഷ് വാസ്തുവിദ്യാ വിദഗ്ധൻ ഗ്രേയം പിക്ഫോഡ് പറഞ്ഞതാണ് ഇക്കാര്യം.
ആധുനിക വാസ്തുവിദ്യാ ശാസ്ത്രത്തെ ഇന്നും വിസ്മയിപ്പിക്കുന്ന നിരവധി സവിശേഷതകളുള്ള ആ മസ്ജിദിനെച്ചൊല്ലിയുയർന്ന ഒരു വിദ്വേഷമന്ത്രമാണ് ഇന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അലയടിച്ച് ഇന്ത്യയുടെ വർത്തമാനകാലത്തെ നിർണ്ണയിച്ചുകൊണ്ടേയിരിക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ മുഗൾ ചക്രവർത്തി ബാബറിന്റെ സേനാ നായകനായിരുന്ന മീർ ബാഖി 1528 ലാണ് ബാബരി മസ്ജിദ് നിർമിച്ചത്.
മസ്ജിദ് നിലകൊള്ളുന്നത് രാമജന്‍മഭൂമിലെ ക്ഷേത്രനിര്‍മിതിക്ക്മേലാണ് എന്ന വാദത്തെ അടിസ്ഥാനമാക്കി മസ്ജിദിനെതിരായ നടന്ന ആക്രമസംഭവം ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത് 1853 ലാണ് .
1934 ൽ പള്ളി നിൽക്കുന്ന സ്ഥലത്തെച്ചൊല്ലി വീണ്ടും സംഘർഷമുണ്ടാവുകയും പള്ളിയുടെ മതിലും താഴികക്കുടവും തകർപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാർ ഇവ പുനർനിർമിച്ചു.