രാഷ്ട്രീയപരിപാടികള്‍ക്കും റാലികള്‍ക്കും വിലക്കില്ല; സ്‌കൂളും കോളേജും സിനിമാ തിയേറ്ററും അടച്ച് പഞ്ചാബ്; കൊവിഡ് കേസില്‍ വന്‍ വര്‍ധന

Latest ഇന്ത്യ വിദ്യാഭ്യാസം/ തൊഴിൽ

അമൃത്സര്‍: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ്. സ്‌കൂളുകളും കോളേജുകളും അടച്ചിടാനാണ് തീരുമാനം. പൊതു സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

ഇന്ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് അനുസരിച്ച്, സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയും ചെയ്യും.രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഉണ്ടായിരിക്കും.

ബാറുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍, സ്പാകള്‍, മ്യൂസിയങ്ങള്‍, മൃഗശാലകള്‍ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.

അതേസമയം ഇവിടെയുള്ള എല്ലാ സ്റ്റാഫ് അംഗങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍.അതേസമയം സ്പോര്‍ട്സ് കോംപ്ലക്സുകള്‍, സ്റ്റേഡിയങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദശിച്ചിട്ടുണ്ട്.

ദേശീയ അന്തര്‍ദേശീയ ഇവന്റുകള്‍ക്കായി പരിശീലനം നടത്തുന്ന കായിക താരങ്ങള്‍ക്ക് മാത്രമേ ഇത്തരം സ്ഥലങ്ങളില്‍ ഇനി പ്രവേശനം അനുവദിക്കൂ.

സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും പൂര്‍ണമായും വാക്സിന്‍ എടുത്ത ജീവനക്കാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും പുതിയ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *