മൈസൂരുവിലെ സ്വകാര്യ കോളേജിൽ ഹിജാബിന് അനുമതി നൽകാൻ മാനേജ്‌മെന്റ് യൂണിഫോം നിയമം റദ്ദാക്കി. നിരോധനത്തിന് ശേഷം കർണാടകയിൽ ആദ്യമായിട്ടാണ് ഒരു കോളേജ് ഹിജാബിന് അനുമതി നൽകുന്നത്. ഹിജാബ് നിരോധനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഏറെ പൈതൃകമുള്ള കോളേജിന്റെ തീരുമാനം.
ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനാൽ നാലു വിദ്യാർഥികൾ ക്ലാസിൽ വരാതെ പ്രതിഷേധിക്കുകയായിരുന്നുവെന്നും തുടർന്ന് കോളേജിലെത്തി നടത്തിയ ചർച്ചയിൽ യൂണിഫോം ഒഴിവാക്കി അവർക്ക് പഠനാവസരം നൽകുകയായിരുന്നുവെന്നും മൈസൂരുവിലെ പ്രീ യൂനിവേഴ്‌സിറ്റി എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായ ഡി.കെ ശ്രീനിവാസ മൂർത്തി പറഞ്ഞു.
എന്നാൽ വിദ്യാർഥികളോട് മൃദുസമീപനം ഉണ്ടാകില്ലെന്നും ഹിജാബ് വിഷയത്തിലെ ഇടക്കാല ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അറഗാ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഹിജാബ് പ്രതിഷേധത്തിനെതിരെ ആദ്യ കുറ്റപത്രവും രജിസ്റ്റർ ചെയ്തിരിക്കുകയാണ്. തുംകൂറിലെ എംപ്രസ് കോളേജ് പ്രിൻസിപ്പാളുടെ പരാതിപ്രകാരമാണ് കേസെടുത്തത്.
വ്യാഴാഴ്ച ശിവമോഗ ജില്ലാ അതോറിറ്റി പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിന് 20 വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവ. പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ച ഇവർക്കെതിരെ സെക്ഷൻ 143,145,188,149 ഐ.പി.സി പ്രകാരമാണ് കേസെടുത്തത്.ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച ശിവമോഗ പബ്ലിക് സ്‌കൂളിലെ 58 വിദ്യാർഥികളെ പുറത്താക്കി.
ശിവമോഗ ജില്ലയിൽ വെള്ളിയാഴ്ച പ്രതിഷേധം നടത്തിയ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ക്ലാസ് മുറിയിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഹിജാബ് ഞങ്ങളുടെ അവകാശമാണ്, ഹിജാബ് ഉപേക്ഷിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. സസ്‌പെൻഷൻ പിൻവലിക്കുന്നത് വരെ വിദ്യാർഥികളെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
ഹിജാബ് ധരിക്കരുതെന്നും ഏതെങ്കിലും മതചിഹ്നം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് തുംകൂറിലെ ഒരു സ്വകാര്യ പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ ഗസ്റ്റ് ലക്ചറർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ കയറ്റുന്നത് വരെ കോളേജിലെത്തില്ലെന്ന് മടിക്കേരി ഫീൽഡ് മാർഷൽ കോളേജിലെ മുസ്‌ലിം ആൺകുട്ടികൾ പറഞ്ഞിരുന്നു. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും നിരവധി കോളേജുകളിൽ ഹിജാബ് വിവാദം വ്യാപിച്ചിരിക്കുകയാണ്.
ഹിജാബ് ഉപേക്ഷിക്കാൻ വിദ്യാർഥികൾ സമ്മതിക്കാത്തതിനാൽ ചില കോളേജുകൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.