മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ച് പി.സി.ജോർജ്. ലോക നഴ്സസ് ദിനത്തിൽ നഴ്സുമാരെ ആശംസിച്ച് കൊണ്ടുള്ള സന്ദേശത്തിനൊപ്പമാണ് മുഖ്യമന്ത്രിക്കെതിരെ പിസിയുടെ വിമർശനം. ഭൂമിയിലെ മാലഖമാരുടെ ദിവസമായ ഇന്ന് നമ്മൾ ഓരോരുത്തരെ സംബന്ധിച്ചും ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പി.സി.ജോർജ് കുറിച്ചത്.
ഇസ്രായേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കാര്യം എടുത്തു പറഞ്ഞായിരുന്നു ഈ പ്രതികരണം. ഇസ്രായേലിൽ, പലസ്ഥീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു. ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി എന്ന് പരാമർശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ.
നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിതെന്ന് ആരോപിച്ച പിസി, പിണറായിയെ കപടൻ എന്നും വിളിക്കുന്നുണ്ട്. നിങ്ങൾ ആരെയാണ് ഭയക്കുന്നത്? പലസ്തീനിലെ ഹമാസിനെയോ? അതോ കേരളത്തിലെ ഹമാസിനെയോ ? എന്ന ചോദ്യവും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ഉന്നയിക്കുന്നു. കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നും പിസി കുറ്റപ്പെടുത്തുന്നു.