സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.
ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം.
2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.